തിരുവനന്തപുരം: കേരള ടൂറിസത്തിന്റെ പുതിയ വെബ് സൈറ്റ് (www.keralatourism.org) ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പുറത്തിറക്കി. 20-ലധികം ഭാഷകളിൽ കേരളത്തിന്റെ അതുല്യമായ ടൂറിസം ആകർഷണങ്ങളും ഉത്പന്നങ്ങളും ഉൾക്കൊള്ളുന്ന സമഗ്ര ഡിജിറ്റൽ ഗൈഡാണ് പുതിയ വെബ് സൈറ്റ്. നവീകരിച്ച വെബ്‌സൈറ്റ് കേരള ടൂറിസത്തിന് പുതിയ ചുവടുവയ്പാണെന്നും ടൂറിസം മേഖലയിലെ മത്സരം നേരിടുന്നതിൽ ഇത് പ്രയോജനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ടൂറിസം മേഖലയിൽ കേരളം മത്സരിക്കുന്നത് മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളോടല്ല, ടൂറിസം വ്യവസായത്തിൽ മുൻപന്തിയിൽ നിൽക്കുന്ന നാലോ അഞ്ചോ പ്രധാന രാജ്യങ്ങളോടാണ്. ഈ പശ്ചാത്തലത്തിൽ ഡിജിറ്റൽ സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തിയുള്ള ടൂറിസം പ്രവർത്തനത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് തിരിച്ചറിഞ്ഞാണ് വെബ്‌സൈറ്റ് നവീകരിച്ചത്. അത്യാധുനികവും ആകർഷകവുമായ രീതിയിൽ നവീകരിച്ച വെബ്‌സൈറ്റ് ഉപഭോക്തൃസൗഹൃദ രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങൾ, പുതിയ ടൂറിസം ഉത്പന്നങ്ങൾ, പദ്ധതികൾ, ഹോട്ടലുകൾ, ഭക്ഷണം, ഉത്സവങ്ങൾ, സ്ഥാപനങ്ങൾ തുടങ്ങിയവയെ കുറിച്ചുള്ള വിവരണങ്ങളും ചിത്രങ്ങളും വീഡിയോകളും വെബ്‌സൈറ്റിലുണ്ട്. ഇതുവഴി കൂടുതൽ ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കാനായേക്കും. 2023-24 കാലഘട്ടത്തിൽ മാത്രം ഒരു കോടിയോളം സന്ദർശകർ കേരള ടൂറിസം വെബ്‌സൈറ്റിനുണ്ട്. രണ്ട് കോടിയിലേറെ പേജ് വ്യൂസും രേഖപ്പെടുത്തി. സൈറ്റിലെ വിഡിയോകൾക്ക് നിരവധി സന്ദർശകരുണ്ട്. ലോകത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിലുള്ള കേരളത്തിന്റെ സ്ഥാനം ഒന്നുകൂടി ഉറപ്പിക്കാൻ വെബ്‌സൈറ്റ് സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ, ടൂറിസം അഡീഷണൽ ഡയറക്ടർ (ജനറൽ) വിഷ്ണുരാജ് പി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.






























