തിരുവനന്തപുരം : കേശവദാസപുരത്ത് വായോധികയെ കൊലപ്പെടുത്തിയ കേസിൽ തൊണ്ടിമുതലുകൾ സംബന്ധിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായി സൂചന. കൊല്ലപ്പെട്ട മനോരമയുടെ പക്കൽ നിന്നു കവർന്ന ആറു പവൻ സ്വർണം ഒളിപ്പിച്ച ഇടം സംബന്ധിച്ച വിവരങ്ങൾ ലഭിച്ചെന്നാണ് വിവരം. മനോരമയുടെ കഴുത്തിൽ കുത്തിയ കത്തി എവിടെ ഒളിപ്പിച്ചെന്ന കാര്യത്തിൽ വ്യക്തമായൊരു മറുപടി പ്രതി ആദം അലി ഇത് വരെ നൽകിയിട്ടില്ല. തൊണ്ടി മുതലും കത്തിയും കണ്ടെടുക്കുക എന്നതാണ് അന്വേഷണ സംഘത്തിൻെറ പ്രധാന നീക്കം. ഇന്ന് തന്നെ തെളിവെടുപ്പ് നടത്താനും നീക്കമുണ്ട്. കൊലപാതകത്തിന് മാറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാണ് നിലവിലെ പോലീസിന്റെ വിലയിരുത്തൽ.
ആദം അലിയെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. പത്ത് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. തിരുവനന്തപുരം എസിജെഎം കോടതിയാണ് പ്രതിയെ കസ്റ്റഡിയിൽ വിട്ടത്. അഡ്വക്കറ്റ് ആളൂരാണ് പ്രതി ആദം അലിക്ക് വേണ്ടി കോടതിയിൽ ഹാജരായത്. കഴിഞ്ഞ ദിവസമാണ് ആദം അലിയെ ചെന്നൈ റെയിൽ വേ സ്റ്റേഷനിൽ നിന്ന് പിടികൂടിയത്. ഇന്ന് ഉച്ചയോടെ ആദം അലിയെ തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു. ആറാഴ്ച മുമ്പാണ് ഇരുപത്തിയൊന്നുകാരനായ പ്രതി പശ്ചിമ ബംഗാളിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയത്. പണി നടക്കുന്നത് അടുത്ത വീട്ടിലാണെങ്കിലും വെള്ളം കുടിക്കാനായി ഇവർ പോയിരുന്നത് കൊല്ലപ്പെട്ട മനോരമയുടെ വീട്ടിലായിരുന്നു. ആ രീതിയിൽ നിരന്തരം കണ്ട് പരിചയമുള്ള ആളായതിനാൽ പ്രതിക്ക് പെട്ടന്ന് മനോരമയുടെ വീട്ടിനുള്ളിലേക്ക് കടക്കാൻ കഴിഞ്ഞു.
ചെന്നൈ റെയിൽവെ പോലീസാണ് കൊലപാതകത്തിന് ശേഷം ട്രെയിൻ മാർഗം കേരളം വിട്ട പ്രതിയെ റെയിൽവെ സ്റ്റേഷനിൽ വെച്ച് പിടികൂടിയത്. കേരളാ പൊലീസ് ചെന്നൈയിലെത്തി ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി കേരളത്തിലേക്ക് കൊണ്ടുവന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. എങ്കിലും ഉത്തരം കിട്ടാതെ കുറേ ചോദ്യങ്ങൾ ഇനിയും ബാക്കിയാണ്. മോഷണത്തിനുവേണ്ടി വീട്ടമ്മ മനോരമയെ കൊല്ലപ്പെടുത്തിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മനോരമയുടെ മൃതദേഹത്തിൽ സ്വർണാഭരണങ്ങൾ ഉണ്ടായിരുന്നില്ല. വീട്ടിൽ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ പണം ഇവിടെ തന്നെ ഉണ്ടായിരുന്നു. ഇതൊക്കെയാണ് സംശയത്തിന് കാരണം. മോഷ്ടിച്ച സ്വർണം പ്രതി ഉപേക്ഷിച്ചതാണോ അതോ വിറ്റതാണോ എന്നതും ഇനി കണ്ടെത്തണം.