പുണെ: മഹാരാഷ്ട്രയിലെ യുവ വ്യവസായി കേതൻ അഗർവാളിന്റെ കൊലപാതകത്തിൽ നിർണായക കണ്ടെത്തലുകളുമായി പുണെ പോലീസ്. കേസിൽ അറസ്റ്റിലായ കേതന്റെ പ്രതിശ്രുത വധു സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും കൊലപാതകത്തിന് മുൻപും ശേഷവും ആശയവിനിമയം നടത്തിയത് പ്രത്യേക കോഡ് വാക്കുകൾ ഉപയോഗിച്ചാണെന്ന് പോലീസ് കണ്ടെത്തി. ഗൂഢാലോചനയുടെ കൂടുതൽ തെളിവുകൾക്കായി സിയയുടെ പക്കൽ നിന്നു ഒളിപ്പിച്ചു വെച്ച നിലയിൽ രണ്ടാമതൊരു മൊബൈൽ ഫോൺ കൂടി പോലീസ് പിടിച്ചെടുത്തു.
ഇക്കഴിഞ്ഞ ജൂൺ 18-നാണ് ലോഹഗഡ് കോട്ടയിലെ മലയിടുക്കിൽ നിന്ന് കേതനെ തള്ളിയിട്ട് കൊലപ്പെടുത്തിയത്. തുടക്കത്തിൽ കേതന്റേത് ഒരു മലകയറ്റത്തിനിടയുണ്ടായ അപകടമരണമാണെന്ന് വരുത്തിതീർക്കാനാണ് സിയ ശ്രമിച്ചത്. എന്നാൽ പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു. സിയയും ചേതനും തമ്മിൽ നടത്തിയ ചാറ്റുകളിലാണ് കോഡ് വാക്കുകൾ കണ്ടെത്തിയത്. ഈ വാക്കുകളുടെ യഥാർത്ഥ അർത്ഥവും ലക്ഷ്യവും കണ്ടെത്താൻ പോലീസിന്റെ സൈബർ വിഭാഗം ശ്രമം തുടങ്ങി. പ്രതികളുടെ അറസ്റ്റിന് പിന്നാലെ ഇരുവരുടെയും ഓരോ ഫോണുകൾ പോലീസ് പിടിച്ചെടുത്തിരുന്നു. എന്നാൽ സിയ മറ്റൊരു രഹസ്യ ഫോൺ കൂടി ഉപയോഗിച്ചിരുന്നതായി വെള്ളിയാഴ്ചയാണ് പോലീസ് കണ്ടെത്തിയത്. കൊലപാതക ആസൂത്രണത്തിന്റെ പൂർണ്ണ വിവരങ്ങൾ ഇതിലുണ്ടാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ മനോജ് പവാർ വ്യക്തമാക്കുന്നത്.
ഫോണുകളിൽ നിന്ന് ഡിലീറ്റ് ചെയ്ത വിവരങ്ങൾ അടുത്തിടെയാണ് പോലീസ് വീണ്ടെടുത്തത്. ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യാൻ പോലീസ് കസ്റ്റഡി നീട്ടി ചോദിച്ചെങ്കിലും കോടതി അത് നിരസിച്ചു. ഉപയോഗിച്ച കോഡ് വാക്കുകളുടെ യഥാർത്ഥ അർത്ഥം സിയയ്ക്കും ചേതനും മാത്രമേ വിശദീകരിക്കാൻ കഴിയൂ എന്നും, ഡിജിറ്റൽ തെളിവുകൾ നിരത്തി ഇവരെ ചോദ്യം ചെയ്യാൻ കൂടുതൽ പോലീസ് കസ്റ്റഡി വേണമെന്നും പബ്ലിക് പ്രോസിക്യൂട്ടർ വിർകുഡ് കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ മുൻപ് പറഞ്ഞ അതേ കാരണങ്ങൾ തന്നെയാണ് പോലീസ് വീണ്ടും ഉന്നയിക്കുന്നതെന്ന പ്രതിഭാഗം അഭിഭാഷകൻ ഉത്തർക്കറിന്റെ വാദം അംഗീകരിച്ച കോടതി, പ്രതികളെ ജൂലൈ 16 വരെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. പുതുതായി ലഭിച്ച ഡിജിറ്റൽ തെളിവുകളും ഫോൺ രേഖകളും കർശനമായി വിശകലനം ചെയ്ത് കൊലപാതകത്തിലേക്ക് നയിച്ച ഗൂഢാലോചന പൂർണ്ണമായും തെളിയിക്കാനുള്ള ഒരുക്കത്തിലാണ് പുണെ പോലീസ്.





























