തിരുവനന്തപുരം : ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പദവി തന്നെ ഒതുക്കാനെന്ന വാദം തള്ളി പി.ജയരാജന്‍. അഭിമാനത്തോടെയാണ് പദവി ഏറ്റെടുക്കുന്നതെന്ന് ജയരാജന്‍ പറഞ്ഞു. ശനിയാഴ്ച രാവിലെ ഖാദി ബോര്‍ഡ് ആസ്ഥാനത്ത് ചുമതലയെടുക്കാനെത്തിയ പി.ജയരാജനെ സെക്രട്ടറി കെ.എ.രതീഷിന്‍റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഗ്രാമീണമേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് തന്‍റെ ലക്ഷ്യം.
ഡിസംബര്‍ ഒന്നിന് ബോര്‍ഡ് യോഗം ചേര്‍ന്ന് കൂടുതല്‍ കാര്യങ്ങള്‍ ആലോചിക്കുമെന്നും ജയരാജന്‍ പറഞ്ഞു. ഖാദിബോര്‍ഡ് സെക്രട്ടറിക്കെതിരായ അഴിമതിയാരോപണങ്ങളുടെ കാര്യത്തില്‍ മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രം പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിലേക്ക് മടങ്ങുംമുമ്പ് ചെറിയാന്‍ ഫിലിപ്പ് നിരസിച്ച പദവിയിലേക്ക് കണ്ണൂരില്‍ നിന്നുള്ള മുതിര്‍ന്ന നേതാവായ പി.ജയരാജനെ നിയമിച്ചത് വിവാദമായിരുന്നു.
വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാരിന്‍റെ കാലത്ത് ഖാദിബോര്‍ഡ് വൈസ് ചെയര്‍മാനായിരുന്ന ടി.ഗോവിന്ദനാണ് ഈ സ്ഥാനത്തിരുന്ന മറ്റൊരു സിപിഎം സംസ്ഥാന സമിതിയംഗം. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് ശോഭന ജോര്‍ജ് ആയിരുന്നു ഖാദിബോര്‍ഡ് വൈസ് ചെയര്‍പഴ്സൺ.





























