തൊടുപുഴ : ജില്ലയിലെ മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. വിവിധയിടങ്ങളിൽ നിന്ന് കണക്കിൽപെടാത്ത പണവും ക്രമക്കേടുകളും കണ്ടെത്തി. ഇടുക്കി, അടിമാലി സബ് റീജനൽ ആർ.ടി.ഒ ഓഫിസുകളിലെത്തിയ ഏജൻറുമാരുടെ പക്കൽനിന്ന് ഉറവിടം വ്യക്തമല്ലാത്ത പണം കണ്ടെത്തിയിട്ടുണ്ട്.
പീരുമേട് സബ് റീജനൽ ആർ.ടി.ഒ ഓഫീസിൽനിന്ന് കണക്കിൽപെടാത്ത 65060 രൂപ പിടിച്ചെടുത്തു. ഓഫീസ് കാബിന്റെ കൗണ്ടറിൽ നിന്നാണ് പണം കണ്ടെത്തിയത്. ഇടുക്കി ഓഫീസിലെത്തിയ ഏജൻന്റിന്റെ പക്കൽ നിന്ന് 16060 രൂപയും അടിമാലിയിലെ ഏജൻറിൽനിന്ന് 58100 രൂപയും പിടിച്ചെടുത്തു. തൊടുപുഴ, നെടുങ്കണ്ടം ഓഫീസുകളിൽനിന്ന് പണം കണ്ടെത്തിയിട്ടില്ല.
വെള്ളിയാഴ്ച വൈകീട്ട് നാലുമുതലാണ് ജില്ലയിലെ അഞ്ച് ആർ.ടി.ഒ ഓഫീസുകളിൽ പരിശോധന തുടങ്ങിയത്. മിക്കയിടത്തും ഫയലുകളിലും നടപടികളിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. വിജിലൻസ് ഡിവൈ.എസ്.പി.വി.ആർ. രവികുമാർ, സിഐമാരായ ടിപ്‌സൺ തോമസ്, സി. വിനോദ്, മഹേഷ് പിള്ള, ജയകുമാർ എന്നിവർ വിവിധ ഓഫീസുകളിലെ പരിശോധനക്ക് നേതൃത്വം നൽകി.





























