കൊല്ലം : ഒന്നരവയസുകാരന് പ്രതിരോധ കുത്തിവയ്‌പ്പ് എടുത്ത സ്ഥാനം മാറിയതായി പരാതി. തുടയിൽ എടുക്കേണ്ട കുത്തിവയ്പ്പ് മുട്ടിൽ എടുത്തതോടെ മുഖത്തല സ്വദേശിയായ ഒന്നര വയസുകാരൻ ആശുപത്രിയിൽ ചികിത്സയിൽ. തൃക്കോവിൽവട്ടം പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് ഗുരുതര ചികിത്സാ പിഴവ് ഉണ്ടായിരിക്കുന്നത്.
ഇക്കഴിഞ്ഞ ഒന്നാം തീയതിയാണ് പ്രതിരോധ കുത്തിവയ്പ്പെടുകാൻ മാതാപിതാക്കൾ മുഹമ്മദ് ഹംദാനെ തൃക്കോവിൽവട്ടം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കൊണ്ട് പോയത്. തുടയിൽ എടുക്കേണ്ട ഇഞ്ചക്ഷൻ സ്ഥാനം തെറ്റിച്ച് മുട്ടിലെടുത്തു. അന്നുതന്നെ ഹംദാന് ചെറിയ വേദന അനുഭവപ്പെട്ടു. പിന്നാലെ നടക്കാനും ബുദ്ധിമുട്ടായി. ഇപ്പോൾ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഹംദാൻ.
മുഖ്യമന്ത്രി, ആരോഗ്യമന്ത്രി ഡിഎംഒ എന്നിവർക്ക് കുടുംബം പരാതി നൽകി. ഡി.എം.ഒ ഓഫീസിൽ നിന്ന് നിയോഗിച്ച ഉദ്യോഗസ്ഥർ പ്രാഥമികമായി അന്വേഷണം നടത്തി. അന്വേഷണത്തിൽ കുത്തിവെപ്പ് എടുത്ത നഴ്സിന് വീഴ്ച സംഭവിച്ചിട്ടുണ്ട് എന്നാണ് വിലയിരുത്തൽ. എന്നാൽ കുത്തിവെപ്പ് എടുത്ത സമയത്ത് കുട്ടി കാൽ വലിച്ചതുകൊണ്ടാണ് സ്ഥാനം തെറ്റിയത് എന്ന വിചിത്ര വാദമാണ് ആശുപത്രി അധികൃതരുടേത്.