കായംകുളം : യുവാക്കളെ കാറില്‍ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ രണ്ടുപേരെ കരുനാഗപ്പള്ളി പോലീസ് പിടികൂടി. പുതുപ്പള്ളി ഗോവിന്ദമുട്ടം തറയില്‍ വീട്ടില്‍ രാഹുല്‍ (25), പുതിയ വീട്ടില്‍ തെക്കതില്‍ രാഹുല്‍ രാജീവ് (28) എന്നിവരാണ് പിടിയിലായത്. തേവലക്കര സ്വദേശികളായ സജാദ്, അജ്മല്‍ എന്നിവരെ തട്ടിക്കൊണ്ടുപോയ സംഭവത്തിലാണ് നടപടി.
28ന് രാത്രി 11ന് കരുനാഗപ്പള്ളി ലാലാജി മുക്കിന് സമീപമുള്ള ഓഡിറ്റോറിയത്തിന്റെ സമീപത്തുനിന്നാണ് ഇവരെ ബലമായി കാറിലേക്ക് കയറ്റിയത്. ആവശ്യപ്പെട്ട പണം നൽകാതിരുന്നതാണ് പ്രകോപന കാരണം. ആംബുലൻസ് ഡ്രൈവർമാരായ പ്രതികൾ അനാശാസ്യ ഇടപാടുകൾക്കാണ് കരുനാഗപ്പള്ളിയിൽ എത്തിയതെന്ന് പോലീസ് പറയുന്നത്. ലഹരി ഇടപാടുകളുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
കാറില്‍ നടന്ന പിടിവലിക്കിടയില്‍ അജ്മല്‍ ഓച്ചിറെവച്ച് രക്ഷപ്പെട്ടു. കാറിനെ പിന്തുടർന്ന സുഹൃത്തുക്കൾ പോലീസ് സഹായത്തോടെയാണ് കായംകുളത്തുനിന്ന് സജാദിനെ രക്ഷപ്പെടുത്തി കരുനാഗപ്പള്ളി പോലീസിന് കൈമാറിയത്. ഇതിനിടെ പ്രതികളെ കൈയേറ്റം ചെയ്യാനുള്ള ശ്രമം സംഘർഷത്തിന് കാരണമായിരുന്നു. സംഭവത്തിൽ മൂന്ന് പോലീസുകാർക്ക് പരിക്കേറ്റിരുന്നു. ഇതിൽ 15 പേർെക്കതിരെ കേസ് എടുത്ത പോലീസ് തേവലക്കര സ്വദേശികളായ അനസ്, അജ്മൽ, ഷാനു, നിഷാദ്, അസ് ലം എന്നിവരെ സംഭവസ്ഥലത്തു നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു.