വിഴിഞ്ഞം : വിഴിഞ്ഞത്തെ വൃക്ക മാഫിയയിലെ ഏജന്റുമാര്‍ ഓരോ ഇടപാടിലും തട്ടിയെടുക്കുന്നത് ലക്ഷങ്ങള്‍. 2019ല്‍ മലപ്പുറം സ്വദേശിക്ക് വൃക്ക നല്കിയ വിഴിഞ്ഞം കരിമ്പള്ളിക്കര സ്വദേശിനിയായ 37കാരിക്ക് ലഭിച്ചത് ഏഴുലക്ഷം രൂപയായിരുന്നു. പക്ഷേ, വൃക്ക സ്വീകരിച്ചയാളില്‍ നിന്ന് ഏജന്റ് വാങ്ങിയത് 12 ലക്ഷം. അതായത് ഒറ്റ ഇടപാടില്‍ മാത്രം ഏജന്റ് തട്ടിയത് അഞ്ചുലക്ഷം രൂപ.
സാമ്പത്തിക ബാധ്യത കാരണമാണ് വൃക്ക വില്ക്കാന് യുവതി തീരുമാനിച്ചത്. വിഴിഞ്ഞത്ത് താമസിച്ചിരുന്ന തമിഴ്നാട് സ്വദേശിനിയാണ് ഇവരോട് വൃക്ക വിറ്റാല്‍ പണം ലഭിക്കുമെന്ന് പറയുന്നത്. പിന്നീട് കാര്യങ്ങള്‍ നീക്കിയത് ഇവര്‍ വഴിയാണ്. മലപ്പുറം സ്വദേശിയായ 42കാരനാണ് ഇവരുടെ വൃക്ക നല്‍കിയത്. ആരോഗ്യവകുപ്പിനെയും പൊലീസിനെയും വിശ്വസിപ്പിക്കാനുള്ള കഥയും ഏജന്റുമാര്‍ തന്നെ പറഞ്ഞുകൊടുത്തു. ആറുവര്‍ഷമായി ഹോം നഴ്സായി മലപ്പുറത്ത് ജോലി ചെയ്യുകയാണെന്നും ആ വീട്ടിലെ ഗൃഹനാഥനാണ് വൃക്ക നല്കുന്നതെന്നുമാണ് വൃക്കദാനത്തിനുള്ള സത്യവാങ്മൂലത്തില്‍ പറയുന്നത്. ഏജന്റ് തയാറാക്കിയ തിരക്കഥയായിരുന്നു ഇത്.
വൃക്ക നല്കിയ യുവതിക്ക് ഏജന്റ് നല്‍കിയത് ഏഴുലക്ഷം രൂപയാണ്. അതിനുമുമ്പ് വൃക്ക നല്കുന്ന ആളെയും സ്വീകരിക്കുന്ന ആളെയും തമ്മില്‍ കാണാന്‍ ഏജന്റ് അനുവദിച്ചില്ല. പണം നല്കി പേപ്പറുകള്‍ ഒപ്പിട്ടു വാങ്ങിയ ശേഷം മാത്രമാണ് പരസ്പരം കാണാന്‍ ഏജന്റ് അനുവദിച്ചത്. അപ്പോഴാണ് വൃക്ക സ്വീകരിക്കുന്നയാള്‍ ഏജന്റിന് 12 ലക്ഷം രൂപ നല്കിയ കാര്യം അറിയുന്നത്. തുടര്‍ന്ന് കൂടുതല്‍ തുക ഏജന്റിനോട് ആവശ്യപ്പെട്ടെങ്കിലും നല്കാന് തയാറായില്ല.
പത്ത് ലക്ഷത്തോളം രൂപ കടമുണ്ടായിരുന്നു. ഇതിനാലാണ് വൃക്ക നല്കാന് തയാറായത്. ലഭിച്ച തുക കടങ്ങള്‍ തീര്‍ക്കാന്‍ മാത്രം ചെലവായി. ശസ്ത്രക്രിയയെ തുടര്‍ന്ന് ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടുന്നുണ്ടെന്നും ചികിത്സക്കുപോലും പണം കണ്ടെത്താന്‍ കഴിയുന്നില്ലെന്നും ഇവര്‍ പറയുന്നു. പണം നല്കി വൃക്ക വാങ്ങാന്‍ ഒരുപാട് പേരുണ്ടെന്നാണ് ഏജന്റ് ഇവരോട് പറഞ്ഞിരിക്കുന്നത്. ഈ മാഫിയയില്‍ നിരവധി പേര് കണ്ണികളായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. 10 മുതല്‍ 20 ലക്ഷം രൂപ വരെ വാങ്ങുന്ന ഏജന്റുമാർ വൃക്ക നല്‍കുന്നവര്‍ക്ക് 8 ലക്ഷം രൂപവരെ മാത്രമാണ് നല്‍കുന്നത്. സംഭവത്തില്‍ വിപുലമായ അന്വേഷണം നടത്തണമെന്ന ആവശ്യം ഉയരുകയാണ്.