തിരുവനന്തപുരം : മെഡിക്കല്‍ കോളജില്‍ വൃക്ക മാറ്റിവെച്ച് രോഗി മരിച്ച കേസില്‍ നെഫ്രോളജി വകുപ്പ് മേധാവിക്ക് ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്. ചുമതലകള്‍ നിര്‍വഹിച്ചില്ലെന്നും ശസ്ത്രക്രിയയ്ക്കുള്ള നിര്‍ദേശം നല്‍കിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കിഡ്നി വൈകിയതല്ല രോഗിയുടെ മരണത്തിന് കാരണമെന്നും റിപ്പോര്‍ട്ടിലുണ്ട്. കാരക്കോണം അണിമംഗലത്ത് സുരേഷ് കുമാർ (62) ആണ് ശസ്‌ത്രക്രിയക്കുശേഷം തിങ്കളാഴ്ച പകൽ പതിനൊന്നോടെ മരിച്ചത്. ഞായർ രാത്രി 8.30നായിരുന്നു ശസ്‌ത്രക്രിയ.
എറണാകുളം രാജഗിരി ആശുപത്രിയിൽ നിന്നാണ് വൃക്ക ലഭ്യമാക്കിയത്. യാത്രാ സൗകര്യത്തിന് പോലീസ് ഗ്രീൻചാനൽ ഒരുക്കി. മെഡിക്കൽ കോളേജിലെ നെഫ്രോളജി, യൂറോളജി വകുപ്പുകളിലെ ഡോക്ടർമാരുൾപ്പെട്ട ആംബുലൻസ് അഞ്ചരയോടെ തിരുവനന്തപുരം സൂപ്പർ സ്‌പെഷ്യാലിറ്റിയിൽ എത്തി. ഇവിടെ വൃക്കയടങ്ങിയ പെട്ടി ഏറ്റെടുക്കാൻ ഡോക്ടർമാർ ഉണ്ടായിരുന്നില്ല. ഏറ്റെടുത്തവർക്ക് ഓപ്പറേഷൻ തിയേറ്റർ എവിടെയെന്നറിയാതെ ആശയക്കുഴപ്പമുണ്ടായി. ഇതും വീഴ്‌ച്ചയാണ്.
എറണാകുളത്തുനിന്ന് വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തും മുമ്പുതന്നെ രോഗി വിദഗ്ധരുടെ നിരീക്ഷണത്തിലായിരുന്നു. വൈകിട്ട് നാലോടെ ഡയാലിസിസിന് രോഗിയെ പ്രവേശിപ്പിച്ചു. രാത്രി എട്ടരയോടെ ശസ്‌ത്രക്രിയ തുടങ്ങി. ശസ്‌ത്രക്രിയ പുലർച്ചെയാണ് അവസാനിച്ചത്. ശസ്ത്രക്രിയയ്ക്കു ശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ രോഗി മരണപ്പെടുകയായിരുന്നു. പുറത്തു നിന്നുള്ളവര്‍ അവയവം അടങ്ങിയ പെട്ടി എടുത്തതില്‍ വിവാദം ഉയര്‍ന്നിരുന്നു. മരണത്തിന് കാരണം അവയവം തീയറ്ററിലെത്തിച്ചവരുടെ വീഴ്ചയാണെന്നാണ് ആശുപത്രി അധികൃതര്‍ ആരോപിച്ചത്.





























