കൊല്ലം : കിളികൊല്ലൂർ മർദനത്തിൻ്റെ സി.സി.ടി.വി ദൃശ്യങ്ങൾക്ക് പിന്നാലെ സൈബറിടങ്ങളിലടക്കം ന്യായീകരിക്കാൻ ശ്രമിച്ച് പോലീസ്. സസ്പെൻഷനിലായ എസ്.ഐ അനീഷിൻ്റേതെന്ന് പറയുന്ന ശബ്ദ സന്ദേശമാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സ്റ്റേഷനിൽ ഡ്യൂട്ടിലുണ്ടായിരുന്ന പോലീസിനെ മർദിച്ച പ്രതികൾ രക്ഷപെടാതിരിക്കാൻ കീഴ് പ്പെടുത്തുകയായിരുന്നുവെന്ന് ശബ്ദ സന്ദേശത്തിൽ പറയുന്നു. സംഭവ സമയത്ത് സി.ഐയും എസ്.ഐയും സ്റ്റേഷനിലുണ്ടായിരുന്നില്ലെന്നും ശബ്ദ സന്ദേശത്തില്‍ വിശദീകരിക്കുന്നു.
കൊല്ലം കിളികൊല്ലൂർ പോലീസ് സ്റ്റേഷനിലെത്തിയ ചവറ സ്വദേശികളായ സൈനികൻ വിഷ്ണുവിനെയും സഹോദരൻ വിഘ്‌നേഷിനെയുമാണ് പോലീസ് ക്രൂരമായി മർദ്ദിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. എം.ഡി.എം.എ.യുമായി കരിക്കോട് ജങ്ഷനില്‍നിന്ന് നാലുപേരെ കിളികൊല്ലൂര്‍ പോലീസ് പിടികൂടിയിരുന്നു. ഇവരെ കാണാൻ എത്തിയതായിരുന്നു യുവാക്കൾ.സന്ദർശനത്തിന് അനുമതി നൽകാതിരുന്ന പോലീസ് ഇത് ചോദ്യം ചെയ്തപ്പോൾ ഇരുവരെയും അകാരണമായി മർദ്ദിക്കുകയായിരുന്നു. തുടർന്ന് യുവാക്കൾ പോലീസിനെ ആക്രമിച്ചെന്ന പേരിൽ ഉദ്യോഗസ്ഥർ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. എന്നാൽ ഈ കേസ് വ്യാജമാണെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണത്തിൽ വ്യക്തമായിരുന്നു.





























