പ്യോങ്യാങ് : മുൻ പരമോന്നത നേതാവ് കിം ജോങ് ഇൽ-ന്റെ പത്താം ചരമവാർഷികത്തോടനുബന്ധിച്ച് ഉത്തരകൊറിയയിൽ പൗരന്മാർക്ക് 10 ദിവസത്തേക്ക് ചിരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി ഭരണകൂടം. ഡിസംബർ 17 വ്യാഴാഴ്ചയാണ് കിം ജോങ് ഇല്ലിന്റെ 10-ാം ചരമവാർഷികം. 10 ദിവസം നീണ്ടുനിൽക്കുന്ന ദുഃഖാചരണത്തിൽ നിരോധനം ലംഘിക്കുന്നവർ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നാണ് മാധ്യമ റിപ്പോർട്ടുകൾ.
കിം ജോങ് ഇല്ലിനോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി ഉത്തര കൊറിയക്കാർക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിരവധി നിയന്ത്രണങ്ങളിൽ ഒന്നാണ് ചിരി നിരോധനം. മദ്യപിക്കുന്നതിനും പലചരക്ക് സാധനങ്ങൾ വാങ്ങുന്നതിനും ഒഴിവുസമയങ്ങളിൽ വിനോദങ്ങളിൽ ഏർപ്പെടുന്നതുമടക്കം നിരവധി നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് അതിർത്തി നഗരമായ സിനുയിജുവിൽ താമസിക്കുന്ന ഒരാൾ പറഞ്ഞതായി റിപ്പോർട്ട് ചെയ്യുന്നു.
മുൻകാലങ്ങളിൽ ദുഃഖാചരണ ദിവസങ്ങളിൽ മദ്യപിച്ച് പിടിക്കപ്പെട്ട പലരെയും അറസ്റ്റ് ചെയ്യുകയും രാജ്യദ്രോഹിയായി കണക്കാക്കുകയും ചെയ്തിട്ടുള്ളതായി പേര് വെളിപ്പെടുത്താൻ തയാറാകാത്ത ഉത്തരകൊറിയൻ പൗരൻ പറയുന്നു. ഇങ്ങനെ പിടികൂടി കൊണ്ടുപോയിട്ടുള്ള പലരെയും പിന്നെ ആരും കണ്ടിട്ടില്ല. ഈ ദിവസങ്ങളിൽ ജന്മദിനം ആഘോഷിക്കാനോ ശവസംസ്കാര ചടങ്ങുകൾ നടത്താനോ പോലും ആരെയും അനുവദിക്കില്ലെന്നും ഇയാൾ പറയുന്നു. കിം ജോങ് ഇല്ലിനെ അനുസ്മരിക്കാൻ നിരവധി പരിപാടികളാണ് ഉത്തരകൊറിയൻ ഭരണകൂടം ആസൂത്രണം ചെയ്തിരിക്കുന്നത്. അദ്ദേഹമെടുത്ത ചിത്രങ്ങളുടെ പൊതു പ്രദർശനം, അദ്ദേഹത്തിന്റെ പേരിലുള്ള പുഷ്പമായ കിംജോംഗിലിയയുടെ പ്രദർശനം എന്നിവ ഇതിൽ ഉൾപ്പെടുന്നതായി ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.