കോഴിക്കോട് : ടി പി ചന്ദ്രശേഖരന്‍ എന്ന കമ്മ്യൂണിസ്റ്റ് വെട്ടിനുറുക്കപ്പെട്ടിട്ട് ഇന്ന് ഒന്‍പത് വര്‍ഷം തികയുമ്പോള്‍ വടകര സാക്ഷിയാവുന്നത് മറ്റൊരു ചരിത്രത്തിനാണ്. ഇടതിനെയല്ലാതെ നാളിതുവരെ സ്വീകരിച്ചിട്ടില്ലാത്ത വടകര കെ.കെ രമയിലൂടേയും ആര്‍.എം.പിയിലൂടെയും യു ഡി എഫിന് വഴിതുറന്നിരിക്കുകയാണ്.
ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട അന്നു മുതല്‍ കൊലപാതക രാഷ്ട്രീയം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന മണ്ഡലത്തില്‍ നിന്ന് ചന്ദ്രശേഖരന്റെ ഭാര്യ തന്നെ നിയമസഭയിലേക്ക് ജയിച്ചുകയറിയത് സി പി എമ്മിന് ഏല്‍ക്കുന്ന രാഷ്‌ട്രീയ തിരിച്ചടി കൂടിയാണ്. ആര്‍ എം പി എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ രൂപീകരണവും അത് രാഷ്ട്രീയ കേരളത്തിന്റെ മറക്കാത്ത ഏടായി മാറുകയും ചെയ്തത് ഒരിക്കല്‍ കൂടെ സജീവമായി ചര്‍ച്ച ചെയ്യപ്പെടുകയാണ് ചന്ദ്രശേഖരന്റെ ഒന്‍പതാം ചരമവാര്‍ഷികത്തില്‍. ഈ വിജയവും തുടര്‍ചര്‍ച്ചകളും സി പി എമ്മിന് സഹിക്കാവുന്നതിനും അപ്പുറമാണ്.
മറ്റെന്തിനെക്കാളും പ്രതിപക്ഷ ബെഞ്ചിലെ രമയുടെ സാന്നിദ്ധ്യം സി പി എമ്മിനെ അസ്വസ്ഥതപ്പെടുത്തും. മുഖ്യമന്ത്രിയായ പിണറായി വിജയന്‍ ഉള്‍പ്പടെയുളളവരെ രമ എത്തരത്തില്‍ സഭയ്‌ക്കകത്ത് നേരിടുമെന്നാണ് രാഷ്‌ട്രീയ കേരളം നോക്കുന്നത്. യു ഡി എഫിന്റെ മാസ് എം.എല്‍.എയായ രമയെ സി പി എമ്മിന്റെ യുവരക്തങ്ങള്‍ എങ്ങനെ നേരിടുമെന്ന് വ്യക്തമാകാന്‍ സഭ തുടങ്ങുന്നത് വരെ കാത്തിരിക്കണം.
പത്ത് വനിത എം എല്‍ എ മാരാണ് ഇടതുമുന്നണിയില്‍ നിന്ന് ജയിച്ചുവന്നിരിക്കുന്നത്. എന്നാല്‍ യു ഡി എഫിലെ ഏക വനിതാ പ്രാതിനിധ്യമാണ് രമയുടേത്. തങ്ങളുടെ പക്ഷത്തെ വനിതകളെ ഇറക്കിയാകുമോ രമയെ പ്രതിരോധിക്കാന്‍ സി പി എം മുതിരുക എന്നും കണ്ടറിയണം. ചന്ദ്രശേഖരനെ പിണറായി കുലംകുത്തിയായി വിശേഷിപ്പിച്ചപ്പോഴും അദ്ദേഹത്തോടുളള അടുപ്പവും സ്‌നേഹവും വിങ്ങലുമെല്ലാം നെഞ്ചില്‍ പേറി നടന്ന ധാരാളം നേതാക്കള്‍ സി പി എമ്മിലുണ്ടായിരുന്നു. രമ ശത്രു പാളയത്തില്‍ നിന്ന് പട പൊരുതി നിയമസഭയില്‍ എത്തുമ്പോള്‍ സി പി എമ്മിലെ ചില എം എല്‍ എമാര്‍ക്കെങ്കിലും അത് സന്തോഷം ഉളവാക്കുന്നുണ്ട്. എന്നാല്‍ പാര്‍ട്ടി ചട്ടക്കൂടിന് അപ്പുറം അവര്‍ക്ക് ശബ്‌ദിക്കാനാകില്ല.
മേയ് രണ്ടിന് ഫലം വരുമ്പോള്‍ അത് വടകരയില്‍ ടി പി ചന്ദ്രശേഖരന്റെ കൊലപാതകികള്‍ക്കുളള പകരം വീട്ടലായിരിക്കുമെന്നായിരുന്നു കെ കെ രമ ഓരോ ദിവസവും പറഞ്ഞുകൊണ്ടിരുന്നത്. മത്സരിച്ചത് ഘടകകക്ഷിയാണെങ്കിലും സ്വന്തം മണ്ഡലമെന്ന കരുതലോടെയാണ് സി പി എം വടകരയില്‍ ഇറങ്ങിക്കളിച്ചത്. ഓരോ ചുവടിലും അടവിലും സി പി എമ്മിന്റെ മേല്‍നോട്ടമുണ്ടായിരുന്നു. കാരണം വടകരയില്‍ തോല്‍ക്കുകയെന്നാല്‍ ടി പി ചന്ദ്രശേഖരനോട് തോല്‍ക്കുക എന്നാണ്. അതുകൊണ്ടുതന്നെ മൂന്നു രമമാരാണ് അപരമാരായി വടകരയില്‍ എത്തിയത്. അങ്ങനെ ഓരോ വോട്ടും കൊലപാതക രാഷ്ട്രീയത്തിനെതിരെയാണ് രമ ചോദിച്ചത്.
ടി പിയുടെ മറ്റൊരു ഓര്‍മ്മദിനം കടന്നുപോകുമ്പോള്‍ മലബാറിലും കേരള നിയമസഭയിലും സി പി എമ്മിന്റെ പരിഭ്രാന്തിയായി മാറുകയാണ് കെ കെ രമ. സംസ്ഥാനത്ത് ഓരോ രാഷ്ട്രീയ കൊലപാതകം നടക്കുമ്പോഴും മലയാളിയുടെ മനസിലേക്ക് എത്തുക രമയുടെ വിഷമം നിറഞ്ഞ മുഖമാണ്. അതുകാണുമ്പോള്‍ കൂടുതല്‍ സങ്കടത്തിലേക്കാണ് ശരാശരി മലയാളി വീണുപോകുന്നത്. ഓരോ രാഷ്ട്രീയ കൊലപാതകം നടക്കുമ്പോഴും രാഷ്ട്രീയം നോക്കാതെ അവിടെ എത്തുന്നതാണ് രമയുടെ രാഷ്ട്രീയം. ആ ഓരോ യാത്രയും ടി പി ചന്ദ്രശേഖരനെപ്പറ്റി മലയാളിയെ ഓര്‍മ്മിപ്പിക്കുന്നു എന്നതാണ് സി പി എമ്മിന്റെ തീരാദു:ഖം.