കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ലീഗിലേക്ക് ക്ഷണിച്ച് മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. അവര്‍ക്കായി ലീഗിന്റെ വാതിലുകള്‍ തുറന്നുവെക്കുക തന്നെ ചെയ്യുമെന്നും അവരെ തെരുവിലേക്ക് വലിച്ചെറിയാന്‍ ഞങ്ങളുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം വളാഞ്ചേരിയില്‍ മുസ്‍ലിം ലീഗ് സംഘടിപ്പിച്ച മഹാത്മാ ഗാന്ധി അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെറ്റിദ്ധരിച്ചുപോയ എന്‍.ഡി.എഫിന്റെ കുട്ടികള്‍ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളില്‍ തിരിച്ചുവരണമെന്നും അവര്‍ രാഷ്ട്ര നിര്‍മാണ പ്രക്രിയയില്‍ പങ്കാളിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുമ്പ് നിരോധനം നേരിട്ട സിമി നേതാക്കള്‍ ഇടത്പക്ഷ സര്‍ക്കാരില്‍ മന്ത്രിയായില്ലേയെന്നും അദ്ദേഹം ചോദിച്ചു.
”എന്‍.ഡി.എഫിനെ അതിന്റെ ഒന്നാമത്തെ ദിവസം മുതല്‍ എതിര്‍ത്തത് ഞങ്ങളാണ്. വെറും എതിര്‍പ്പല്ല, ബഡായിയല്ല. തെരഞ്ഞെടുപ്പിന്റെ ഏറ്റവും ക്രൂഷ്യലായ ടൈമില്‍. വോട്ടുകള്‍ എണ്ണിനോക്കിയാല്‍ ജയിക്കാന്‍ ഒരു ചെറിയൊരു വോട്ടിന്റെ വ്യത്യാസമുണ്ട് എന്ന് ഉറപ്പുണ്ടായിട്ടും എന്‍.ഡി.എഫുകാരന്റെ മുഖത്തുനോക്കി നിന്റെ തീവ്രവാദ വോട്ടുകള്‍ എനിക്ക് വേണ്ടെന്ന് പരസ്യമായി പറഞ്ഞാണ് ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. അന്ന് ഇരുട്ടിന്റെ മറവില്‍ പോയി എന്‍.ഡി.എഫുകാരന്റെ ഓഫിസില്‍ കയറിയിട്ട് വോട്ട് കച്ചവടം ചെയ്ത നിന്റെ നേതാക്കന്മാര്‍ക്ക് ഞങ്ങള്‍ പറയുന്ന ഭാഷ മനസ്സിലാവില്ല. ഞങ്ങള്‍ പറയുന്നു, ആ കുട്ടികള്‍ രാഷ്ട്ര നിര്‍മാണ പ്രക്രിയകളില്‍ പങ്കാളികളാകണം.
ആദ്യം നിരോധിച്ച സംഘടന സിമിയല്ലായിരുന്നോ?. അതിലെ നേതാക്കന്മാര്‍ ഇപ്പോള്‍ എവിടെയാണുള്ളത്?. മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ മന്ത്രിസഭയില്‍ ആ സിമിയുടെ മുന്‍ നേതാവ് ഉണ്ടായിരുന്നില്ലേ? ഇവന്‍ പഴയ സിമിയാണെന്ന് പറഞ്ഞ് ചവിട്ടിപ്പുറത്താക്കിയിരുന്നോ? ഇപ്പോഴും നിങ്ങളുടെ ഇടതുപക്ഷ മുന്നണിയിലെ നേതൃപദവിയില്‍ രണ്ടു പഴയ സിമിക്കാരില്ലേ? നിങ്ങള്‍ ചവിട്ടിപ്പുറത്താക്കിയോ? നമ്മുടെ മക്കളെ, നമ്മുടെ സഹോദരന്മാരെ കാഴ്ചപ്പാടുകളുടെ വൈകല്യങ്ങള്‍ കൊണ്ടും തെറ്റിദ്ധാരണ കൊണ്ടും രാജ്യത്തിന്റെ മുഖ്യധാരയില്‍നിന്ന് മാറിയാല്‍ അവരെ തിരിച്ചുകൊണ്ടുവരാനുള്ള ബാധ്യത നമുക്കില്ലേ? ഇല്ലെന്ന് നിങ്ങള്‍ പറയുകയാണ്. ഞങ്ങളവരെ വിളിക്കുന്നത് സി.പി.എമ്മിലേക്കല്ലല്ലോ, ലീഗിലേക്കാണ്. നിന്റെ പാര്‍ട്ടിയിലേക്ക് വിളിച്ചാല്‍ സൂക്ഷിക്കണം, കാരണം വെട്ടാനും കുത്താനുമാകും. അത് നിന്റെ പണിയാണ്. മറ്റവനെ വെട്ടാനും കുത്താനുമുള്ള ഗൂഢാലോചന നടത്തുന്ന പണിയല്ല ലീഗ് ഓഫിസിലുള്ളത്.
ഞങ്ങളീ രാജ്യത്തിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും. ടി.പി ചന്ദ്രശേഖരനെ വെട്ടിയ ഭീകരനായ ഒരു കൊലയാളിയുണ്ടായിരുന്നു, പേര് ഷാഫി എന്നാണ്. എന്റെ കലി തീരുന്നില്ല എന്ന് പറഞ്ഞ് ടി.പിയെ 52ാമത്തെ വെട്ട് വെട്ടി ഇന്നോവയില്‍ തിരിച്ചുപോയവന്റെ പേരാണ് ഷാഫി. ആ ഷാഫിയുടെ കല്യാണം പോയി നടത്തിക്കൊടുത്ത് അവന്റെ കൂടെ ഡാന്‍സ് ചെയ്യുന്ന കേരളത്തിലെ സ്പീക്കര്‍ ഷംസീര്‍ പറഞ്ഞതാ, ഒരുത്തനെ നന്നാവാനും വിടില്ലേയെന്ന്. ഷംസീറിന്റെ മോന്ത കണ്ടിട്ട് നാശായതല്ലേ ഷാഫി? നിന്റെ കൂടെ നടന്നിട്ട് നാശായതല്ലേ? അവന്റെ കല്യാണത്തിന് പോയി ഞണ്ണിയിട്ട് നിങ്ങള്‍ ഞങ്ങളെ രാഷ്ട്രീയം പഠിപ്പിക്കാന്‍ വരികയാണോ? ഞങ്ങള്‍ ആയിരം വട്ടം പറയും, തെറ്റിദ്ധരിച്ചുപോയ എന്‍.ഡി.എഫിന്റെ കുട്ടികള്‍ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളില്‍ തിരിച്ചുവരണം. ലീഗിന്റെ വാതിലുകള്‍ തുറന്നുവെക്കുക തന്നെ ചെയ്യും. അവരെ തെരുവിലേക്ക് വലിച്ചെറിയാന്‍ ഞങ്ങളുണ്ടാവില്ല” അദ്ദേഹം പറഞ്ഞു.