കൊച്ചി : രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണത്തിൽ രാജ്യത്തെ ക്രൈം കാപ്പിറ്റൽ എന്നറിയപ്പെടുന്ന കൊച്ചിയിൽ പോലീസ് വാഹനങ്ങൾ കട്ടപ്പുറത്ത്. 24 മണിക്കൂറും നഗരത്തിൽ ചുറ്റേണ്ട 12 കൺട്രോൾ റൂം വാഹനങ്ങളാണ് ദിവസങ്ങളായി എണ്ണയടിക്കാൻ കാശില്ലാതെ ഒതുക്കിയിട്ടിരിക്കുന്നത്. പെട്രോൾ ബാങ്കുകൾക്കും വർക് ഷോപ്പുകൾക്കും ലക്ഷക്കണക്കിന് രൂപയാണ് കുടിശ്ശിക.
മന്ത്രിമാർക്കും കോർപറേഷൻ അധ്യക്ഷൻമാർക്കും ബുളളറ്റ് പ്രൂഫ് അടക്കം ആഡംബര വാഹനങ്ങൾ വാങ്ങാൻ കോടിക്കണക്കിന് രൂപ ഖജനാവിൽ നിന്ന് സർക്കാർ കൈയ്യിട്ട് വാരുമ്പോഴാണ് കൊച്ചി നഗരത്തിൽ ഡീസൽ അടിക്കാൻ കാശില്ലാതെ പോലീസ് വാഹനങ്ങൾ കട്ടപ്പുറത്തിരുക്കുന്നത്. എറണാകുളം കൺട്രോൾ റൂമിന്‍റെ കീഴിൽ മാത്രം 24 വാഹനങ്ങളുണ്ട്. നഗരത്തിലെ ഓരോ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുത്തിയതാണ് രാവെന്നോ പകലെന്നോ ഇല്ലാതെ ഇവ റോന്തു ചുറ്റേണ്ടത്. ഇതിൽ 12 എണ്ണമാണ് എണ്ണനിറയ്ക്കാനും അറ്റകുറ്റപ്പണി നടത്താനും കാശില്ലാതെ കിടക്കുന്നത്. എറണാകുളം നഗരത്തിലെ എ ആർ കാമ്പിൽ മാത്രം 5 പെട്രോളിങ് വാഹനങ്ങൾ ഒതുക്കിയിട്ടിട്ടുണ്ട്.