വാഷിംഗ്ടൺ : വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ഈ മാസം അവസാനം സ്ഥാനമൊഴിയുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ കുട്ടികൾക്കും കുടുംബത്തിനുമൊപ്പം കൂടുതൽ സമയം ചിലവഴിക്കുന്നതിനാണ് കരോലിൻ ഇത്തരമൊരു തീരുമാനമെടുത്തതെന്നും സ്ഥാനമൊഴിഞ്ഞാലും അവർ മുതിർന്ന ഉപദേഷ്ടാവായി തുടരുമെന്നും ട്രംപ് വ്യക്തമാക്കി. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ വിവരം പങ്കുവെച്ചത്. കരോലിന്റെ തീരുമാനത്തെ പൂർണ്ണമായും ബഹുമാനിക്കുന്നുവെന്ന് പറഞ്ഞ ട്രംപ്, അവർ തന്റെ ഏറ്റവും വിശ്വസ്തരായ സഹായികളിൽ ഒരാളാണെന്നും വിശേഷിപ്പിച്ചു. ‘വൈറ്റ് ഹൗസിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രസ് സെക്രട്ടറിമാരിൽ ഒരാളാണ് കരോലിൻ.
വൈറ്റ് ഹൗസ് വിട്ടാലും കരോലിൻ ലീവിറ്റ് രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമായി തുടരും. വരാനിരിക്കുന്ന മിഡ്-ടേം തിരഞ്ഞെടുപ്പുകളിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ ശക്തമായ ശബ്ദമായും തന്റെ മുഖ്യ ഉപദേശകയായും അവർ പ്രവർത്തിക്കും’, ട്രംപ് കുറിച്ചു. പ്രസ് സെക്രട്ടറിയായുള്ള തന്റെ സേവനം ജീവിതത്തിലെ വലിയ ബഹുമതിയും സാഹസികതയുമായിരുന്നുവെന്ന് കരോലിനും പ്രതികരിച്ചു. പ്രസിഡന്റ് നൽകിയ അവസരങ്ങൾക്ക് അവർ നന്ദിയും പറഞ്ഞു. ഈ വർഷം മെയ് മാസത്തിലാണ് കരോലിന് രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. അതേസമയം, കരോലിൻ ലീവിറ്റിന് പകരക്കാരനായി ആര് വരുമെന്ന കാര്യം ട്രംപ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.






























