തിരുവനന്തപുരം : കൊടകര കുഴൽപ്പണ കേസിൽ ബിജെപി നേതാക്കളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സർക്കാരിനെതിരേയുള്ള കേന്ദ്ര ഏജൻസികളുടെ അന്വേഷണം ഒത്തുതീർപ്പാക്കാനാണ് കൊടകര കേസിൽ ബി.ജെ.പിക്കെതിരായ അന്വഷണം ഇല്ലാതാക്കാൻ സർക്കാർ ശ്രമിക്കുന്നതെന്നും സതീശൻ നിയമസഭയിൽ പറഞ്ഞു.
പശുവിനെ കുറിച്ച് ചോദിക്കുമ്പോൾ അതിനെ കെട്ടിയ തെങ്ങിനെക്കുറിച്ചാണ് മുഖ്യമന്ത്രി മറുപടി പറയുന്നതെന്നും അടിയന്തര പ്രമേയ നോട്ടീസിനുള്ള മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗത്തെ പരിഹസിച്ച് സതീശൻ പറഞ്ഞു. ആയിരം പിണറായി വിജയൻമാർ ഒരുമിച്ച് വന്നാലും യു.ഡി.എഫുകാരുടെ തലയിൽ സംഘിപ്പട്ടം ചാർത്താൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു ബി.ജെ.പി നേതാക്കളും കേസിൽ പ്രതികളാകില്ലെന്ന് ഉറപ്പുവരുത്തിയാണ് സംസ്ഥാന സർക്കാർ കൊടകര കേസ് അന്വേഷണം അവസാനിപ്പിക്കുന്നത്. കേരളത്തിൽ നടന്ന ഏറ്റവും വലിയ കുഴൽപ്പണ ഇടപാടിനെ കേവലമൊരു കവർച്ചാക്കേസാക്കി മാറ്റി. പ്രതികളാകേണ്ട രാഷ്ട്രീയ നേതാക്കളെയെല്ലാം സർക്കാർ സാക്ഷികളാക്കി രക്ഷപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.