തൃശ്ശൂർ : ബി.ജെ.പി. നിയമസഭാ തെരഞ്ഞെടുപ്പിനായി കൊണ്ടുപോയ മൂന്നരക്കോടി രൂപ കൊടകരയിൽ കവർന്ന കേസിൽ ഒരാൾകൂടി അറസ്റ്റിൽ. കേസിലെ പത്താംപ്രതി ഷാഹിദിന്റെ ഭാര്യ വെള്ളാങ്ങല്ലൂർ ആപ്പിൾ ബസാറിലെ വേലപ്പറമ്പിൽ വീട്ടിൽ ജിൻഷയാണ് (ചിഞ്ചു-22) അറസ്റ്റിലായത്. കുഴൽപ്പണക്കേസിലെ തുടരന്വേഷണത്തിലാണ് ഇവർ പ്രതിയാണെന്ന് കണ്ടെത്തിയത്.
കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവർ ഇതോടെ 23 ആയി. കവർച്ച നടത്തിയശേഷം ഭർത്താവായ ഷാഹിദിന് വിഹിതമായിക്കിട്ടിയ 10 ലക്ഷം രൂപ ജിൻഷയെ ഏൽപ്പിച്ചു. ഏപ്രിൽ എട്ടിന് ജിൻഷ വെള്ളാങ്ങല്ലൂർ സഹകരണ സൊസൈറ്റിയിൽ ഒൻപതുലക്ഷം രൂപ ഉമ്മൂമ്മയുടെ പേരിൽ നിക്ഷേപിച്ചു. ഒരുലക്ഷം രൂപ ഉപയോഗിച്ച് കൊടുങ്ങല്ലൂരിലുള്ള ജ്വല്ലറിയിൽനിന്ന് സ്വർണാഭരണങ്ങൾ വാങ്ങി. അന്വേഷണത്തിൽ 10 ലക്ഷം നഷ്ടപ്പെട്ടിരുന്നുവെന്നാണ് ഷാഹിദ് പോലീസിനോട് പറഞ്ഞത്. ജിൻഷയെ പലതവണ ചോദ്യം ചെയ്തെങ്കിലും പണത്തെക്കുറിച്ച് അറിയില്ലെന്നാണ് പറഞ്ഞത്. പിന്നീട് പണം പിൻവലിച്ചു.
ജിൻഷയിൽനിന്ന് മൊത്തം എട്ടരലക്ഷം രൂപ കണ്ടെടുത്തു. തുടർന്നാണ് അറസ്റ്റ് ചെയ്തത്. കവർച്ചപ്പണം ഉപയോഗിച്ച് വാങ്ങിയ സ്വർണാഭരണങ്ങൾ കണ്ടെടുക്കുന്നതിനുവേണ്ടി പ്രതിയെ കസ്റ്റഡിയിൽ വാങ്ങും. തൃശ്ശൂർ റേഞ്ച് ഡി.ഐ.ജി. എ. അക്ബറിന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണസംഘത്തിലെ എ.സി.പി. കെ. രാജു, എസ്.ഐ.മാരായ പി. ബിനൻ, എം. രാജൻ, എ.എസ്.ഐ. രാജീവ് രാമചന്ദ്രൻ, സി.പി.ഒ.മാരായ വിനോദ്ശങ്കർ, ജെറിൻ ജോസ്, ഇ.എ. ശ്രീജിത്, വനിതാ സീനിയർ സി.പി.ഒ. ഷീബ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.





























