കൊച്ചി : കൊടകര കുഴൽപ്പണക്കേസിൽ നിഗൂഢതയുണ്ടെന്ന് ഹൈക്കോടതി. കേസുമായി ബന്ധപ്പെട്ട് പലതും പുറത്ത് വരാനുണ്ടെന്നും കുഴൽപ്പണത്തിന്റെ ഉറവിടം കണ്ടെത്തണമെന്നും ഹൈക്കോടതി പറഞ്ഞു. കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് ആറ് പ്രതികളുടെ ജാമ്യ ഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി ഇത്തരമൊരു പരാമാർശം നടത്തിയത്.
കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് പലകാര്യങ്ങളും പുറത്ത് വരാനുണ്ട്. കേസിലെ പ്രധാന പ്രതികളെയും കുഴൽപ്പണത്തിന്റെ ഉറവിടവും കണ്ടെത്താനായിട്ടില്ല. മുൻകൂട്ടി പദ്ധതി തയ്യാറാക്കിയാണ് കവർച്ച നടത്തിയിരിക്കുന്നത്, അല്ലാതെ പെട്ടെന്ന് നടത്തിയതല്ല. അതുകൊണ്ട് തന്നെ കൃത്യമായ അന്വേഷണം നടത്തണമെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.
കവർച്ചയുമായി ബന്ധപ്പെട്ട് ഇനിയും പണം കണ്ടെത്താനുണ്ട്. കേസുമായി ബന്ധപ്പെട്ട് ഫോൺകോൾ രേഖകളും മറ്റ് തൊണ്ടി മുതലുകളും കണ്ടെത്താനുണ്ട്. ഈ സാഹചര്യത്തിലാണ് കൂടുതൽ അന്വേഷണം വേണമെന്ന ഹൈക്കോടതിയുടെ നിരീക്ഷണം.