തിരുവനന്തപുരം : കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് അന്നത്തെ ഡിജിപി അനിൽ കാന്ത് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കത്തിന്‍റെ പകര്‍പ്പ് പുറത്ത്. തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി പണമൊഴുക്കിയെന്ന് വ്യക്തമാക്കിയാണ് അന്നത്തെ സംസ്ഥാന ഡിജിപി അനിൽകാന്ത് കത്ത് നൽകിയത്. കുഴൽപ്പണത്തിന്‍റെ മൂന്നരക്കോടി കൊടകരയിൽ വെച്ച് തട്ടിയ കാര്യവും കത്തിൽ പറയുന്നുണ്ട്. ബിജെപി തെരഞ്ഞെടുപ്പിലേക്കായി 41.40 കോടി എത്തിച്ചുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ തുടര്‍നടപടി എടുക്കണമെന്നും കത്തിൽ ഡിജിപി ആവശ്യപ്പെട്ടിട്ടുണ്ട്. 2021 ആഗസ്റ്റ് ഒമ്പതിനാണ് ഡിജിപി ചീഫ് ഇലക്ട്രൽ ഓഫീസര്‍ക്ക് കത്ത് നൽകിയത്.
കര്‍ണാടകയിൽ നിന്നുള്ള വിവിധ വ്യക്തികളിൽ നിന്നായി 41.40 കോടി കേരളത്തിലേക്ക് നിയമവിരുദ്ധമായി എത്തിച്ചുവെന്നും 2021ലെ കേരള നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി ഭാരവാഹികളുടെ അറിവോടെയാണ് ഈ പണം എത്തിയതെന്നുമാണ് കത്തിൽ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥൻ കൊച്ചിയിലെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനും ആദായ നികുതി വകുപ്പിനും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും ആവശ്യമായ തുടര്‍ നടപടി സ്വീകരിക്കണമെന്നുമാണ് കത്തിൽ വ്യക്തമാക്കിയിട്ടുള്ളത്.