കോലഞ്ചേരി: പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. കോലഞ്ചേരി തമ്മാനിമറ്റം മൂന്ന് സെന്റ് നഗറിൽ മണിയൻപാറ വീട്ടിൽ സാജു (58) വിനെ ആണ് കോടതി ശിക്ഷിച്ചത്. മൂന്നുവർഷം തടവാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. കോലഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയുടേതായിരുന്നു ശിക്ഷാവിധി. പ്രതി ഇയാളുടെ മാതാപിതാക്കളെ ആക്രമിക്കുന്നത് തടയാനെത്തിയ പുത്തൻകുരിശ് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ശശിധരൻ, സിപിഒ ബിൻസ് എന്നിവരെ ആണ് സാജു ആക്രമിച്ചത്
2025 ജൂലൈയിലാണ് സംഭവം. തങ്ങളെ മകൻ ഉപദ്രവിക്കുന്ന വിവരം സാജുവിന്റെ അമ്മയാണ് പുത്തൻകുരിശ് പോലീസിനെ വിളിച്ച് അറിയിക്കുന്നത്. വിവരം ലഭിച്ചതിന് പിന്നാലെ പോലീസ് സ്ഥത്തെത്തുകയും ചെയ്തു. ഈ സമയത്താണ് ഇയാൾ പോലീസുകാരെ ആക്രമിച്ചത്. പിന്നാലെ പ്രതിയെ കൂടുതൽ പോലീസുകാരെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട് ജാമ്യത്തിൽ ഇറങ്ങിയതിനു ശേഷമായിരുന്നു പ്രതിയുടെ ഈ അക്രമം. പുത്തൻകുരിശ് സബ് ഇൻസ്പെക്ടർമാരായ ജിതിൻ കുമാർ, ജി.ശശിധരൻ, മനോജ് കുമാർ, സിപിഒ ബിൻസ് എബ്രഹാം എന്നിവരാണ് കേസ് അന്വേഷിച്ച സംഘത്തിലുണ്ടായിരുന്നത്.




























