ഡൽഹി: ഐപിഎല്ലിൽ പ്ലേ ഓഫ് പോരാട്ടം കനക്കുന്നു. ഡൽഹി ക്യാപ്പിറ്റൽസിനെ 14 റൺസിന് തോൽപ്പിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സും പ്ലേ ഓഫ് പോരിനുണ്ടെന്ന് പ്രഖ്യാപിച്ചു. ഡൽഹി തട്ടകത്തിൽ നടന്ന പോരാട്ടത്തിൽ കൊൽക്കത്ത ഉയർത്തിയ 204 റൺസ് പിന്തുടർന്ന ഡൽഹിയുടെ പോരാട്ടം 190 റൺസിൽ അവസാനിച്ചു. ആദ്യം ബാറ്റുചെയ്ത കൊൽക്കത്തക്കായി മുൻനിരയൊന്നാകെ മികച്ച പ്രകടനമാണ് നടത്തിയത്. ഒരാളും അർധ സെഞ്ച്വറി പിന്നിടാതെയാണ് കൊൽക്കത്ത കൂറ്റൻ സ്കോർ ഉയർത്തിയത്. റഹ്മത്തുള്ള ഗുർബാസ് (26), സുനിൽ നരൈൻ (27), അജിൻക്യരഹാനെ (26), അങ്ക്രിഷ് രഘുവൻശി (44), റിങ്കു സിങ് (36), ആന്ദ്രേ റസൽ (5) എന്നിങ്ങനെയാണ് സ്കോറുകൾ. ഡൽഹിക്കായി മിച്ചൽ സ്റ്റാർക്ക് 43 റൺസ് വഴങ്ങി മൂന്നും വിപ്രജ് നിഗം, അക്സർപട്ടേൽ എന്നിവർ രണ്ട് വീതവും വിക്കറ്റെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക് ആദ്യ ഓവറിൽ തന്നെ അഭിഷേക് പൊറേലിനെ (4) നഷ്ടമായി. തൊട്ടുപിന്നാലെയെത്തിയ കരുൺ നായർ (15), കെഎൽ രാഹുൽ (7) തുടങ്ങിയവർക്കും തിളങ്ങാനായില്ല. എന്നാൽ ഒരറ്റത്ത് അടിച്ചുതകർത്ത ഫാഫ് ഡുപ്ലെസിസിന് കൂട്ടായി (45 പന്തിൽ 62) അക്സർപട്ടേലും എത്തിയതോടെ (23 പന്തിൽ 43) ഡൽഹി വിജയം മണത്തുതുടങ്ങി. എന്നാൽ ഇരുവരെയും തൊട്ടുപിന്നാലെയെത്തിയ ട്രിസ്റ്റൺ സ്റ്റബ്സിനെയും മടക്കി സുനിൽ നരൈൻ കൊൽക്കത്തയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. വിപ്രജ് നിഗം (19 പന്തിൽ 38) പൊരുതിനോക്കിയെങ്കിലും പിന്തുണക്കാൻ ആരുമില്ലാതെ പോയി. 10 മത്സരങ്ങളിൽ നിന്നും 12 പോയന്റുള്ള ഡൽഹി നിലവിൽ നാലാം സ്ഥാനത്താണ്.