കൊൽക്കത്ത : സോനാഗച്ചിയിലുള്ള ലൈംഗിക തൊഴിലാളികൾക്ക് ഗർഭാശയഗള കാൻസർ(സെർവിക്കൽ കാൻസർ) പ്രതിരോധത്തിനുള്ള കുത്തിവെപ്പ് നൽകാൻ ദർബാർ മഹിളാ സമന്വയ കമ്മിറ്റിയുടെ പിന്തുണ തേടി പശ്ചിമ ബംഗാൾ സർക്കാർ. ലൈംഗിക തൊഴിലാളികളുടെ വിവരങ്ങൾ ലഭ്യമാക്കാൻ സർക്കാരിനെ സഹായിക്കണമെന്ന് ലൈംഗിക തൊഴിലാളികളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനായി പ്രവർത്തിക്കുന്ന ഡി.എം.എസ്.സി.യോട് ആരോഗ്യ മന്ത്രി ശരദ്വത് മുഖർജി ആവശ്യപ്പെട്ടു. ഡി.എം.എസ്.സി. ലൈംഗിക തൊഴിലാളികൾക്കിടയിൽ ബോധവത്കരണം നടത്തുകയും ലൈംഗിക രോഗങ്ങളിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുകയും ചെയ്തിട്ടുണ്ട്. സെർവിക്കൽ കാൻസർ വേഗത്തിൽ വരാൻ സാധ്യതയുള്ള വിഭാഗമാണ് ലൈംഗിക തൊഴിലാളികൾ.
ഇത് തടയാനായി സെർവിക്കൽ കാൻസർ വാക്സിൻ ലൈംഗിക തൊഴിലാളികൾക്ക് നൽകാൻ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് തയ്യാറാണ്-മന്ത്രി പറഞ്ഞു. സോനാഗച്ചി പ്രദേശത്തെ 14-നും 15-നും ഇടയിൽ പ്രായമുള്ള എല്ലാ പെൺകുട്ടികൾക്കും വാക്സിൻ ഉടൻ നിർബന്ധമാക്കണമെന്നും അവർക്ക് ഇത് സൗജന്യമാണെന്നും മന്ത്രി വ്യക്തമാക്കി. സോനാഗച്ചി യിൽ സൗജന്യ കോണ്ടം വിതരണ മെഷീനുകൾ സ്ഥാപിക്കേണ്ടതിൻ്റെ ആവശ്യകതയും മന്ത്രി ഊന്നിപ്പറഞ്ഞു. ലൈംഗികത്തൊഴിലിനെ ഒരു ജോലിയായി അംഗീകരിക്കാനും അവർക്ക് സമൂഹത്തിൽ തുല്യപദവിയും മനുഷ്യാവകാശങ്ങളും ഉറപ്പാക്കാനും വേണ്ടി പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് ദർബാർ മഹിളാ സമന്വയ കമ്മിറ്റി.





























