ചാത്തന്നൂർ: ദേശീയപാതയിൽ സ്പിന്നിങ് മില്ലിനും കുരിശുംമൂടിനും ഇടയിൽ 3 കാറുകൾ കൂട്ടിയിടിച്ചു; റോഡ് നിർമാണത്തിൽ ഏർപ്പെട്ടിരുന്ന ഇതര സംസ്ഥാന തൊഴിലാളി ഉൾപ്പെടെ 8 പേർക്കു പരുക്ക്. കന്യാകുമാരി മുട്ടം സ്വദേശി ജോൺ സർഫിയാസ് (46), കിളിമാനൂർ പുളമാത്തു സനൂജ മൻസിലിൽ സജീർ (38), ഭാര്യ ജെസീന (36) മകൻ ഇഫ്സാൻ (10) , കിളിമാനൂർ സ്വദേശി സത്യൻ (52), ഭാര്യ ശാന്തിനി (46), മകൾ മാളു (25) റോഡ് നിർമാണത്തിൽ ഏർപ്പെട്ടിരുന്ന ജാർഖണ്ഡ് സ്വദേശി വിഷു ചതുർഥി (47) എന്നിവർക്കാണ് പരുക്ക്. ഇന്നലെ ഉച്ചയ്ക്കാണ് അപകടം. കൊല്ലം ഭാഗത്തു നിന്ന് തിരുവനന്തപുരത്തേക്കു പോയ കാർ തൊട്ടു മുന്നിൽ പോയ കാറിൽ ഇടിച്ച ശേഷം എതിർ ദിശയിൽ വന്ന കാറിലും ഇടിക്കുകയായിരുന്നു.
ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ടു റോഡരികിൽ നിൽക്കുകയായിരുന്ന ജാർഖണ്ഡ് സ്വദേശി വിഷു ചതുർഥിയെ, കൂട്ടിയിടികൾക്കു ശേഷം കാറുകളിൽ ഒന്ന് ഇടിക്കുകയായിരുന്നു. സത്യനും കുടുംബവും സഞ്ചരിച്ച കാർ കൊല്ലം ഭാഗത്തേക്കും മറ്റു രണ്ടു കാറുകളും തിരുവനന്തപുരം ഭാഗത്തേക്കും പോവുകയായിരുന്നു. കന്യാകുമാരി സ്വദേശി ജോൺ സർഫിയാസ് കാറിൽ ഒറ്റയ്ക്കായിരുന്നു. സത്യനും കുടുംബത്തിനും നിസ്സാര പരുക്കാണ് ഉള്ളത്. പരുക്കേറ്റവരെ പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോൺ സർഫിയാസിനെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.





























