കൊല്ലം : ജില്ലയിൽ കോൺഗ്രസിന്റെ കനത്ത പരാജയത്തിന് ആക്കം കൂട്ടിയതു നേതൃനിരയുടെ പരാജയം കൂടിയാണെന്നു വിലയിരുത്തൽ. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉൾപ്പെടെ ദേശീയ നേതാക്കൾ ജില്ല ഇളക്കിമറിച്ചെങ്കിലും ആ സന്ദേശം ജനങ്ങളിലെത്തിക്കാൻ കഴിഞ്ഞില്ല. നേതാക്കളുടെ നീണ്ട നിരയുണ്ടെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പു മുന്നിൽക്കണ്ടു താഴേത്തട്ടിൽ പാർട്ടി സംവിധാനം ശക്തിപ്പെടുത്താൻ നേതൃത്വം ഒന്നും ചെയ്തില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ 2015 ലേതിനേക്കാൾ മെച്ചപ്പെട്ട വിജയം പാർട്ടിക്കും മുന്നണിക്കും ഉണ്ടായെങ്കിലും ആ വികാരം മനസ്സിലാക്കി താഴേത്തട്ടിൽ സജീവമാകാൻ പരിപാടികളും ഇല്ലാതെ പോയി. ധർണകളും പ്രകടനങ്ങളുമായി അത് ഒതുങ്ങി.
കൊല്ലം മണ്ഡലത്തിൽ ഒരുവേള സിപിഎം നേതാക്കളെപ്പോലും അതിശയിപ്പിച്ച വിജയമാണ് എം. മുകേഷിന്റേത്. സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കളും കീഴ്ഘടകങ്ങളിൽ പലരും തെരഞ്ഞെടുപ്പു പ്രചാരണത്തിൽ വേണ്ടത്ര ആത്മാർഥതയോടെ രംഗത്തിറങ്ങിയില്ലെന്ന പരാതി പാർട്ടിയിൽ തന്നെ ഉയർന്നു നിൽക്കുമ്പോഴാണ് അതു മുതലെടുക്കാനാവാതെ നേരിയ മാർജിനിൽ ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ പരാജയത്തിനു കീഴടങ്ങിയത്. സീറ്റു പ്രതീക്ഷിച്ചിരുന്നവരും ബിന്ദുകൃഷ്ണയുമായി ശീതസമരത്തിലായിരുന്നവരും പ്രചാരണരംഗത്തു പേരിനേ ഉണ്ടായിരുന്നുള്ളൂവെന്ന പഴി ഉയർന്നു കഴിഞ്ഞു.
മത്സ്യത്തൊഴിലാളികൾക്കൊപ്പം രാഹുൽ ഗാന്ധി കടലിൽ പോയതും 5000 കോടിക്കു കടൽ വിറ്റുവെന്നാരോപിച്ചു പ്രിയങ്ക ഗാന്ധി കൊല്ലത്തെത്തി ആഞ്ഞടിച്ചതും കൊല്ലം രൂപത അതിശക്തമായ ഭാഷയിൽ ഇടയലേഖനം പുറത്തിറക്കിയതുമൊന്നും വോട്ടായി മാറ്റാൻ കഴിയാത്തതു കോൺഗ്രസിന്റെ വൻ പരാജയമായി. കൊട്ടാരക്കര, പുനലൂർ, ചടയമംഗലം, ചാത്തന്നൂർ, ഇരവിപുരം എന്നീ മണ്ഡലങ്ങളിൽ വിജയിക്കുമെന്നു യുഡിഎഫ് കണക്കെഴുതിയിരുന്നില്ല. എന്നാൽ കരുനാഗപ്പള്ളിക്കും ചവറയ്ക്കും കുണ്ടറയ്ക്കും പുറമെ കൊല്ലം, കുന്നത്തൂർ എന്നിവിടങ്ങളിൽ ജയസാധ്യത പാർട്ടി കണ്ടു. നല്ല തരംഗമുണ്ടെങ്കിൽ പത്തനാപുരത്തും വിജയം സ്വപ്നം കണ്ടു.
സ്വപ്നം കണ്ടതല്ലാതെ ‘ഫീൽഡിൽ’ ആ ആവേശം കണ്ടില്ല. കുന്നത്തൂരിൽ ഉല്ലാസ് കോവൂരും സംഘവും മികച്ച പോരാട്ടം കാഴ്ചവച്ചെങ്കിലും അതിനു ബലം പകരാൻ കോൺഗ്രസ് സംവിധാനത്തിനു കഴിഞ്ഞില്ല. പത്തനാപുരത്തു സിപിഐ യിലെയും സിപിഎമ്മിലെയും ഒരു വിഭാഗം കുറച്ചൊക്കെ നിർജീവമായിരുന്നെങ്കിലും ജ്യോതികുമാർ ചാമക്കാലയ്ക്കു ശക്തമായ പിന്തുണ കോൺഗ്രസ് നേതാക്കളിൽ നിന്നുണ്ടായില്ലെന്നും സംശയിക്കണം. ഇരവിപുരത്തു പലയിടത്തും കോൺഗ്രസ് സംവിധാനം സജീവമായില്ലെന്നു പരാതിയുണ്ട്. ചാത്തന്നൂരിൽ കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ട നാണക്കേടിൽ നിന്നു കരകയറാൻ സംഘടനാ തലത്തിൽ ഒരു ശ്രമവും ഉണ്ടായില്ല.
ജില്ലയിൽ യുഡിഎഫിനേക്കാൾ ഇടതുമുന്നണിക്കു 1,01,187 വോട്ട് കൂടുതൽ. എന്നാൽ കഴിഞ്ഞ തവണ ലഭിച്ചതിനെക്കാൾ 54,351 വോട്ട് കുറഞ്ഞു. അതേ സമയം യുഡിഎഫിനു കഴിഞ്ഞ തവണത്തേക്കാൾ 1,09,990 വോട്ടിന്റെ വർധനയുണ്ടായി. 2016 ൽ യുഡിഎഫിനെക്കാൾ 2,65,528 വോട്ട് ഇടതുമുന്നണിക്കു കൂടുതൽ ഉണ്ടായിരുന്നു. ആ ഭൂരിപക്ഷത്തിൽ ഇക്കുറി 1,64,341 വോട്ടിന്റെ കുറവുണ്ടായി. ഇടതുമുന്നണിക്ക് 7,96,711 വോട്ടാണ് 2016 ൽ ആകെ ലഭിച്ചത്. ഇത്തവണ ലഭിച്ചത് 7,42,360 വോട്ട്. യുഡിഎഫിനു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 5,31,183 വോട്ട് ലഭിച്ചപ്പോൾ ഇക്കുറി അത് 6,41,173 ആയി ഉയർന്നു. ബിജെപിക്ക് കഴിഞ്ഞ തവണ 1,97,788 വോട്ട് ഉണ്ടായിരുന്നു. ഇപ്പോൾ 1,94,552 ആയി കുറഞ്ഞു.
ലോക് സഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ഇടതുമുന്നണിയെക്കാൾ യുഡിഎഫ് 1,79,209 വോട്ട് യുഡിഎഫിനു കൂടുതൽ നേടുകയുണ്ടായി. യുഡിഎഫ് ആകെ 7,57,307 വോട്ട് നേടിയപ്പോൾ ഇടതുമുന്നണിക്ക് 5,78,098 വോട്ടാണ് ലഭിച്ചത്. എൻഡിഎയ്ക്ക് ലോക്സഭാ തിരഞ്ഞെടുപ്പിൽ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാൾ വോട്ടു കുറവായിരുന്നു. 1,92,152 വോട്ടാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ ലഭിച്ചത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാൾ 2576 വോട്ടിന്റെ കുറവുണ്ടായി.
ഇക്കുറി ഇടതുമുന്നണി വിജയിച്ച മിക്ക മണ്ഡലങ്ങളിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ട് നിലനിർത്താൻ കഴിഞ്ഞില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 83,443 വോട്ട് നേടിയ കൊട്ടാരക്കരയിൽ ഇക്കുറി എൽഡിഎഫ് നേടിയത്.68770 വോട്ട് . 14,673 വോട്ടിന്റെ കുറവുണ്ടായി. ചാത്തന്നൂരിൽ ജി.എസ്.ജയലാൽ 2016ൽ 67,606 വോട്ട് നേടിയപ്പോൾ ഇക്കുറി 59,294 ആയി കുറഞ്ഞു. കൊല്ലത്ത് 63,103 വോട്ട് ആണ് കഴിഞ്ഞ തവണ മുകേഷിനു ലഭിച്ചത്. ഇത്തവണ അതു 58,524 ആയി കുറഞ്ഞു. ഇരവിപുരത്ത് എൻഡിഎയ്ക്കു വോട്ടു കുറഞ്ഞപ്പോൾ നൗഷാദ് കഴിഞ്ഞ തവണത്തെക്കാൾ കൂടുതൽ വോട്ട് നേടി.
ജില്ലയിൽ കൂടുതൽ ഭൂരിപക്ഷം ലഭിച്ച പുനലൂരിലും എൽഡിഎഫിനു കഴിഞ്ഞ തവണ ലഭിച്ച വോട്ട് നിലനിർത്താനായില്ല. 2016ൽ 82,36 വോട്ട് ലഭിച്ചപ്പോൾ ഇക്കുറി 80,428 വോട്ടാണ് കിട്ടിയത്. കുന്നത്തൂരിൽ 6289 വോട്ടിന്റെ കുറവുണ്ടായി. പത്തനാപുരത്ത് കെ.ബി.ഗണേഷ് കുമാർ കഴിഞ്ഞ തവണ 74,429 വോട്ട് നേടിയിരുന്നു. ഇത്തവണ അത് 67078 ആയി കുറഞ്ഞു. കുണ്ടറയിൽ ഇടതുമുന്നണിക്കു 7160 വോട്ടിന്റെ കുറവുണ്ട്. ചടയമംഗലം, ചവറ എന്നിവിടങ്ങളിലും ഇടതുമുന്നണിക്കു കഴിഞ്ഞ തവണ നേടിയ വോട്ട് നിലനിർത്താനായില്ല.