കൊല്ലം: കൊല്ലത്തെ യൂത്ത് കോൺഗ്രസ് – ഡിവൈഎഫ്ഐ സംഘർഷം സംസ്ഥാന തലത്തിലേക്ക്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഫൈസൽ കുളപ്പാടത്തിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘമാണ് കൊല്ലത്ത് പ്രശ്നങ്ങൾ സൃഷ്ടിച്ചതെന്നാണ് ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ അരുൺ ബാബുവിന്റെ ആരോപണം. അതേസമയം ആകാശ് തില്ലങ്കരിയടക്കമുള്ള ഗുണ്ടാ സംഘങ്ങളുടെ സഹായം തേടുന്നത് ഡിവൈഎഫ്ഐയുടെ ശീലമാണെന്ന് ഷാഫി പറമ്പിൽ എംഎൽഎ തിരിച്ചടിച്ചു.
വ്യവസായ മന്ത്രി പി രാജീവിന്റെ കൊല്ലത്തെ പരിപാടിക്കിടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അക്രമിച്ച ഡിവൈഎഫ്ഐ നേതാക്കളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സമരം ശക്തമാക്കുകയാണ്. ഇതിനിടയിലാണ് ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായ ഫൈസൽ കുളപ്പാടവും വിഷ്ണു സുനിൽ പന്തളവും ചേർന്നാണ് അക്രമമുണ്ടാക്കിയതെന്നാണ് ഡിവൈഎഫ്ഐയുടെ ആരോപണം. ഒരു പടികൂടി കടന്ന് ഇരുവരും ഗുണ്ടാ നേതാക്കളാണെന്നും ഡിവൈഎഫ്ഐ ആരോപിക്കുന്നു.
എന്നാൽ അക്രമ സംഭവങ്ങളിലെ പ്രതികളെ പിടികൂടാനൊരുങ്ങിയ പോലീസുകാരെ സർക്കാർ സ്ഥലം മാറ്റുകായാണെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആരോപണം. പാർട്ടി പറഞ്ഞിട്ടാണ് ശുഹൈബിനെ കൊന്നതെന്ന് പറഞ്ഞ ആകാശ് തില്ലങ്കരിയെ സ്വൈര്യമായി നടക്കാൻ അനുവദിച്ചത് ഇടതുപക്ഷ സർക്കാരാണെന്നും ഷാഫിപറന്പിൽ എംഎൽഎ പരിഹസിച്ചു. യുവജന സംഘടകൾ തമ്മിലുള്ള കൊല്ലം ജില്ലയിലെ സംഘർഷം സംസ്ഥാന നേതാക്കൾ ഏറ്റെടുത്തതോടെ വരും ദിവസങ്ങളിലും ആരോപണ പ്രത്യാരോപണങ്ങൾ തുടരാൻ തന്നാണ് സാധ്യത.