കോന്നി : വനംവകുപ്പ് ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി നടത്തുന്ന കോന്നി – അടവി – ഗവി വിനോദ യാത്ര വിപുലപ്പെടുത്താൻ ആലോചിക്കുന്നു. നിലവിൽ കോന്നിയിൽ നിന്ന് ഗവി വരെയാണ് യാത്ര നടത്തുന്നത്. ഇത് പരുന്തുംപാറയിലേക്കും തെന്മല, അച്ചൻകോവിൽ, പൊന്മുടി, മൂന്നാർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കും നീട്ടാനുള്ള ആലോചനയിലാണ് അധികൃതർ. വനത്തിലൂടെയുള്ള യാത്ര വനംവകുപ്പ് നേരിട്ട് നടത്തുന്നതിനാൽ ഏറെ സുരക്ഷിതവും വന്യജീവികളെ കാണാൻ കഴിയുന്നതുമാണ്. കാടിനെയും വന്യജീവികളെക്കുറിച്ചും അറിയാവുന്ന വനസംരക്ഷണ സമിതിയംഗങ്ങളാണ് വാഹനത്തിന്റെ ഡ്രൈവറായും ഗൈഡായും പ്രവർത്തിക്കുന്നത്.
രണ്ട് വാനുകളാണ് ഗവി യാത്രയ്ക്കായി ഉപയോഗിക്കുന്നത്. കുറഞ്ഞത് 10 പേരെങ്കിലും ഉണ്ടെങ്കിൽ യാത്ര നടത്തും. 10 പേർ മാത്രമാണെങ്കിൽ ഒരാൾക്ക് 2000 രൂപയാണ് ചാർജ്. 15 പേരുണ്ടെങ്കിൽ ഒരാൾക്ക് 1900 രൂപയും 16 പേർ ഉണ്ടെങ്കിൽ ആൾക്ക് 1800 രൂപയുമാകും ചെലവാകുക. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ഭക്ഷണം, ചായ, സ്നാക്സ്, ശുദ്ധജലം, അടവി കുട്ടവഞ്ചി സവാരി, കൊച്ചുപമ്പയിലെ ബോട്ടിങ് തുടങ്ങിയവ സൗജന്യമാണ്.
5 വയസ്സ് മുതലുള്ള കുട്ടികൾക്കു ടിക്കറ്റ് എടുക്കണം. രാവിലെ 7 ന് കോന്നി ഇക്കോ ടൂറിസത്തിൽ നിന്നു പുറപ്പെട്ട് രാത്രി ഒൻപതോടെ തിരികെയെത്തും. അടവി കുട്ടവഞ്ചി സവാരി, മൂഴിയാർ ഡാം, കക്കി ഡാം, ആനത്തോട് ഡാം, കൊച്ചുപമ്പ ബോട്ടിങ്, ഗവി, വള്ളക്കടവ് മിനി വൈൽഡ് ലൈഫ് മ്യൂസിയം എന്നിവിടങ്ങൾ സന്ദർശിച്ച് വണ്ടിപ്പെരിയാർ, കുട്ടിക്കാനം, മുണ്ടക്കയം, റാന്നി വഴി കോന്നിയിലെത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക്- 9446426775.





























