കോന്നി : കോന്നി ആന താവളത്തിലെ ഗജരാജ പേപ്പർ നിർമ്മാണ യൂണിറ്റ് പ്രവർത്തനം നിലച്ചതോടെ നാശത്തിന്റെ വക്കിലാണിപ്പോൾ. അടൂർ പ്രകാശ് കോന്നി എം എൽ എ ആയിരുന്ന കാലഘട്ടത്തിൽ ആണ് കോന്നിയിൽ പേപ്പർ നിർമ്മാണ യൂണിറ്റ് പ്രവർത്തനം തുടങ്ങുന്നത്. കേരളത്തിലെ ഇത്തരത്തിൽ ഉള്ള ആദ്യ സംരംഭം ആയിരുന്നു പരിസ്ഥിതി സൗഹൃദ ഗജരാജ ഹാൻഡ് മെയ്ഡ് റീസൈക്കിൾ പേപ്പർ യൂണിറ്റ്. ആദ്യ ഘട്ടത്തിൽ കോന്നി ആന താവളത്തിലെ 7 ആനകളിൽ നിന്ന് ശേഖരിക്കുന്ന പിണ്ഡം ആയിരുന്നു നിർമ്മാണത്തിന് ഉപയോഗിച്ചിരുന്നത്.
ആന പിണ്ടത്തിൽ നിന്നും നിർമ്മിക്കുന്ന ഫയലുകൾ വനം വകുപ്പ് ഓഫീസുകളിലേക്കും മറ്റ് ഓഫീസുകളിലേക്കും ആണ് ഉപയോഗിച്ചിരുന്നത്. തുടക്കത്തിൽ കാർബോർഡുകളും പിന്നീട് പേപ്പറുകളും നിർമ്മിക്കാൻ ആയിരുന്നു പദ്ധതി. ആന പിണ്ഡം നിർമ്മിച്ചതിന് ശേഷം അധികം വരുന്ന പിണ്ഡം ജൈവ ഗ്യാസ് ആക്കി മാറ്റി ഇത് ആനകൾക്ക് ഭക്ഷണം ഉണ്ടാക്കാൻ ഉപയോഗിക്കാനും പദ്ധതി ഉണ്ടായിരുന്നു.
ആദ്യ ഘട്ടത്തിൽ യൂണിറ്റ് പ്രവർത്തിക്കുന്ന കെട്ടിടത്തിന് വൈദ്യുതി കണക്ഷൻ ലഭിക്കാത്തതും അധികൃതരെ പ്രതിസന്ധിയിൽ ആക്കി. വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറിയിലെ ഒരു ഉദ്യോഗസ്ഥനാണ് ഇതിന്റെ ചുമതല നൽകിയിരുന്നത്. എന്നാൽ ശാരീരിക അസ്വസ്ഥതകൾ മൂലം ഇദ്ദേഹം യൂണിറ്റിന്റെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാതെ വന്നു. ഇതോടെ യൂണിറ്റ് നാശവസ്ഥയിൽ ആണ് ഇപ്പോൾ. യൂണിറ്റിൽ പേപ്പർ നിർമ്മാണ യൂണിറ്റ് പ്രവർത്തനം ഇല്ലെങ്കിലും പരിശീലനം ലഭിച്ചവർ ഇപ്പോഴും ജോലിയിൽ തുടരുന്നുണ്ട്. യൂണിറ്റിനുള്ളിൽ സ്ഥാപിച്ചിരുന്ന പേപ്പർ നിർമ്മാണ യന്ത്രങ്ങൾ എല്ലാം തുരുമ്പെടുത്ത് നശിച്ചു. ലക്ഷ കണക്കിന് രൂപയുടെ സാധനങ്ങൾ ആണ് ഇപ്പോൾ നശിക്കുന്നത്.





























