കൊച്ചി: നടിയെ അക്രമിച്ച കേസിലെ ദ്യശ്യങ്ങള്‍ പരിശോധിച്ച സമയത്തിലും പൊരുത്തക്കേട്. പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ ദ്യശ്യങ്ങള്‍ കണ്ടത് 2021 ജൂലൈ 19 ന് കോടതി മുറിക്കുള്ളില്‍ വൈകീട്ട് മൂന്ന് മണിക്കാണ്. എന്നാല്‍ ഫൊറന്‍സിക് റിപ്പോര്‍ട്ടിലുള്ളത് ഉച്ചക്ക് 12.19 മുതല്‍ 12: 54 വരെയുളള സമയത്ത് മെമ്മറി കാര്‍ഡ് വിവോ ഫോണിലിട്ട് ദ്യശ്യങ്ങള്‍ കണ്ടുവെന്നാണ്. അഭിഭാഷകന്‍ കോടതിയില്‍ നല്‍കിയ മെമ്മോയുടെ പകര്‍പ്പ് ലഭിച്ചു.
നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിന്‍റെ ഹാഷ്യൂ വാല്യു മാറിയ സംഭവത്തില്‍ ദുരൂഹത വര്‍ധിക്കുകയാണ്. കോടതി അനുമതിയെത്തുടര്‍ന്ന് 2021 ജൂലൈ 19 ന് വിചാരണക്കോടതയില്‍ വെച്ച് ദൃശ്യങ്ങള്‍ കണ്ടത് പെന്‍ഡ്രൈവിലാണെന്ന വാദമാണ് ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ മുന്നോട്ട് വെക്കുന്നത്. മൂന്ന് കോടതികളില്‍ വെച്ചും ആരാണ് ദൃശ്യങ്ങള്‍ കണ്ടെതെന്നാണ് ഇനി അറിയേണ്ടത്.
നടിയെ ആക്രമിച്ച കേസില്‍ കോടതിയാവശ്യങ്ങള്‍ക്കായി ദൃശ്യങ്ങള്‍ മറ്റൊരു പെന്‍ഡ്രൈവിലേക്ക് മാറ്റിയിരുന്നെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ദൃശ്യങ്ങളുടെ ക്ളോണ്‍ഡ് കോപ്പി തയ്യാറാക്കിയത്. ഈ പെന്‍ഡ്രൈവ് ഉപയോഗിച്ചാണ് വിസ്താര വേളയിലടക്കം ദൃശ്യങ്ങള്‍ അടച്ചിട്ട കോടതി മുറിയില്‍ പ്രദര്‍ശിപ്പിച്ചത്. പ്രതികളുടെ അഭിഭാഷകര്‍ പലപ്പോഴായി കണ്ടതും ഈ പെന്‍ഡ്രൈവിലെ ദൃശ്യങ്ങളാണ്. സുപ്രധാന മെമ്മറി കാര്‍ഡ‍് സുരക്ഷിതമായി സൂക്ഷിക്കുന്നതിനായിരുന്നു ഇത്.
എന്നാല്‍ ഇന്നലെ പുറത്തുവന്ന ഫൊറന്‍സിക് റിപ്പോര്‍ട്ടില്‍ 2021 ജൂലൈ 19ന് വിചാരണക്കോടതിയുടെ പക്കലിലിരിക്കെ ഈ മെമ്മറി കാര്‍ഡ് ഒരു വിവോ ഫോണിലിട്ട് ആരോ കണ്ടിട്ടുണ്ട്. ഉച്ചയ്ക്ക് 12.19 മുതല്‍ 12.54 വരെയാണ് മെമ്മറി കാര്‍ഡ് മൊബൈല്‍ ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ കോടതിയില്‍ അപേക്ഷ നല്‍കി ഈ ദൃശ്യങ്ങള്‍ പരിശോധിച്ചതും ഇതേ ദിവസം തന്നെയാണ്. എന്നാല്‍ അന്നേദിവസം വൈകീട്ട് 3 മണിക്ക് ഈ പെന്‍ഡ്രൈവ് കോടതിയിലെ ലാപ് ടോപ്പില്‍ ഘടിപ്പിച്ചാണ് ഈ ദൃശ്യങ്ങള്‍ കണ്ടതെന്നാണ് പള്‍സര്‍ സുനിയുടെ അഭിഭാഷകനും പറയുന്നത്. അങ്ങനെയെങ്കില്‍ അന്നേദിവസം പകല്‍ യഥാര്‍ഥ മെമ്മറി കാര്‍ഡ് ആരോ മൊബൈല്‍ ഫോണിലിട്ട് പരിശോധിച്ചു എന്നാണ് അനുമാനിക്കേണ്ടത്.































