കോന്നി : ഒരു നാടിനെ മുഴുവൻ കണ്ണീരിൽ ആഴ്ത്തിയ വിയോഗമായിരുന്നു കഴിഞ്ഞ ദിവസം തൂമ്പാക്കുളത്ത് ഓട്ടോറിക്ഷ താഴ്ചയിലേക്ക് മറിഞ്ഞ് മരണപ്പെട്ട യദുകൃഷ്ണൻ, ആദിലക്ഷ്മി എന്നീ കുരുന്നുകളുടേത്. കരിമാൻതോട് ശ്രീനാരായണ സ്കൂളിൽ പഠിച്ചിരുന്ന ഈ കുരുന്നുകളുടെ ഭൗതിക ശരീരം കരിമാൻതോട് ശ്രീനാരായണ സ്കൂളിൽ പൊതു ദർശനത്തിന് വെച്ചപ്പോൾ അനവധി ആളുകൾ അണ് സ്‌കൂളിലേക്ക് ഒഴുകി എത്തിയത്. രാവിലെ പതിനൊന്നരയോടെ ആണ് ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കി സ്‌കൂളിലേക്ക് എത്തിക്കുന്നത്. രണ്ട് ആംബുലൻസുകളിലായി എത്തിച്ച മൃതദേഹം സ്കൂളിൽ പൊതു ദർശനത്തിന് വെച്ചപ്പോൾ കണ്ണീരോടെയാണ് ബന്ധുക്കളും നാട്ടുകാരും ഇരുവരെയും ഒരു നോക്ക് കാണുവാൻ എത്തിയത്.
സംഭവ ദിവസം വൈകുനേരം മൂന്നരയോടെ അധ്യാപകരോടും കൂട്ടുകാരോടും യാത്രപറഞ്ഞ് ഇറങ്ങിയ കുട്ടികളുടെ ആകസ്മികമായ വിയോഗ വാർത്ത താങ്ങാവുന്നതിലും അപ്പുറമായിരുന്നു ഇവിടെ എത്തിയവർക്ക്. വിവിധ രാഷ്ട്രീയ പ്രതിനിധികൾ, ജന പ്രതിനിധികൾ, അധ്യാപകർ തുടങ്ങി സമൂഹത്തിലെ നാനാതുറയിൽ ഉള്ള ആളുകൾ ആണ് അന്തിമോപചാരം അർപ്പിക്കുവാൻ എത്തിയത്. സമൂഹത്തിലെ വിവിധ തുറകളിൽപ്പെട്ട ആളുകൾ മൃതദേഹങ്ങളിൽ അന്തിമോപചാരം അർപ്പിച്ച ശേഷം ഇരുവരുടെയും മൃതദേഹങ്ങൾ തൂമ്പാകുളത്തെ വീട്ടുവളപ്പിൽ എത്തിച്ചു.
ഇവിടെയും കുട്ടികളെ അവസാനമായി ഒരുനോക്ക് കാണുവാൻ എത്തിയ ജനങ്ങളുടെ വളരെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. തൂമ്പാക്കുളം റോഡിന് ഇരുവശത്തായി വളരെ അടുത്ത വീടുകളിൽ ആണ് ഇരുവരും താമസിച്ചിരുന്നത്. കുട്ടികൾ വീടുകളിൽ എത്തിച്ചേരുവാൻ മിനിട്ടുകൾ മാത്രം ബാക്കി നിൽക്കേ ആണ് നാടിനെ കണ്ണീരിലാഴ്ത്തിയ ഈ വലിയ ദുരന്തം സംഭവിക്കുന്നത്. കണ്ണീരണിഞ്ഞ ജന മധ്യത്തിൽ ഉച്ചയ്ക്ക് രണ്ട് മണിയോടെ ഇരുവരുടെയും മൃതദേഹങ്ങൾ വീട്ടുവളപ്പിൽ സംസ്‌കരിച്ചു.





























