കോന്നി : പതിമൂന്നുകാരിയുടെ വ്യാജ പീഡന പരാതിയിൽ കസ്റ്റഡിയിലെടുത്ത യുവാവിനെ പോലീസ് ക്രൂരമായി മർദിച്ചതായി ആരോപണം. ഹൃദയസംബന്ധമായ ശസ്ത്രക്രിയ കഴിഞ്ഞയാളാണെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും പോലീസ് ദയയില്ലാതെ പെരുമാറിയെന്ന് യുവാവ് മാധ്യമങ്ങളോട് പറഞ്ഞു. മെയ് മൂന്നാം തീയതി രാത്രി എട്ടുമണിയോടെ വീട്ടിൽനിന്ന് ഐഡന്റിഫിക്കേഷൻ ഉണ്ടെന്ന് പറഞ്ഞാണ് പോലീസ് കൊണ്ടുപോയത്. എന്നാൽ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിന് പകരം പോലീസ് ക്വാർട്ടേഴ്സിലെത്തിച്ച് ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു. നിലത്തിരുത്തി കാല് നീട്ടാൻ ആവശ്യപ്പെട്ട ശേഷം ചൂരൽ കൊണ്ട് മാറി മാറി അടിക്കുകയായിരുന്നു. ബൂട്ടിട്ട് കാലിൽ ചവിട്ടി കറക്കുകയും മുടിയിലും ചെവിയിലും പിടിച്ചു വലിക്കുകയും ചെയ്തു.
പോക്സോ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചായിരുന്നു മർദനം. തനിക്ക് ഈ കുട്ടിയെ അറിയില്ലെന്നും ഒരിടത്തും കൊണ്ടുപോയിട്ടില്ലെന്നും ആവർത്തിച്ച് പറഞ്ഞിട്ടും പോലീസ് ക്രൂരത തുടർന്നു. പെൺകുട്ടിയുടെ സഹോദരി തന്റെ കൂടെ പഠിച്ചിരുന്ന പരിചയം മാത്രമാണ് തനിക്കുള്ളതെന്നും ഫോട്ടോ കണ്ടപ്പോൾ മാത്രമാണ് മനസ്സിലായതെന്നും യുവാവ് പറഞ്ഞു. താൻ അടുത്തിടെ ഓപ്പൺ ഹാർട്ട് സർജറി കഴിഞ്ഞ ആളാണെന്നും ഉപദ്രവിക്കരുതെന്നും വീട്ടുകാരും പോലീസിനോട് അപേക്ഷിച്ചിരുന്നു. എന്നാൽ പോലീസ് ഇതെല്ലാം അവഗണിച്ചു. തന്നെ തിരിച്ചറിഞ്ഞുവെന്ന് പോലീസ് അവകാശപ്പെട്ടുവെങ്കിലും അതിന് ആവശ്യമായ തെളിവുകളൊന്നും അവരുടെ പക്കൽ ഉണ്ടായിരുന്നില്ല. രാത്രി മുഴുവൻ കസ്റ്റഡിയിൽ വെച്ച് മർദിച്ച ശേഷം, പിറ്റേന്ന് വൈകിട്ട് ആറുമണിയോടെ നിരപരാധിയാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് വിട്ടയച്ചത്. മർദനത്തെ തുടർന്ന് ശരീരത്തിൽ പാടുകളുണ്ടെന്നും യുവാവ് വെളിപ്പെടുത്തി.






























