കോന്നി : കോന്നി നഗരത്തിലെ അനധികൃത പാർക്കിങ് ഗതാഗത കുരുക്ക് വർധിപ്പിക്കുന്നു. കോന്നി പോലീസ് സ്റ്റേഷൻ റോഡ്,പുനലൂർ മൂവാറ്റുപുഴ പാത,കോന്നി ചന്ദനപ്പള്ളി റോഡ് എന്നിവടങ്ങളിൽ ആണ് ഗതാഗത കുരുക്ക് വർധിക്കുന്നത്. റോഡരുകിലെ അനധികൃത പാർക്കിങ് ആണ് ഗതാഗത കുരുക്ക് രൂക്ഷമാകുവാൻ പ്രധാന കാരണം. പോസ്റ്റ് ഓഫീസ് റോഡിൽ ട്രാഫിക് ജംഗ്ഷൻ മുതൽ ഉള്ള ഭാഗത്ത് റോഡിന് ഇരുവശത്തും ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് മൂലം സർവീസ് നടത്തുന്ന ബസുകൾക്ക് അടക്കം കടന്നുപോകുവാൻ സാധിക്കാത്ത സ്ഥിതിയാണുള്ളത്. ഇവിടെ പോലീസ് നോ പാർക്കിങ് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും യാതൊരു ഫലവും ഇല്ല. ഈ ബോർഡിന് സമീപത്തായാണ് ആളുകൾ വാഹനം പാർക്ക് ചെയ്യുന്നത്. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ വാഹനങ്ങൾ മണിക്കൂറുകൾ കാത്ത് നിന്നാണ് നഗരത്തിൽ കൂടി കടന്നു പോകുന്നത്.
മുൻപ് ചേർന്ന കോന്നി താലൂക്ക് വികസന സമിതി യോഗത്തിൽ കോന്നിയിലെ വിവിധ റോഡുകളിലെ ട്രാഫിക്ക് നിയമ ലംഘനങ്ങൾക്ക് പരിഹാരം കാണുന്നതിന് ട്രാഫിക്ക് കമ്മിറ്റി കൂടുന്നതിനും വ്യാപാരികളുമായി ചർച്ച നടത്തി അനധികൃത പാർക്കിങ് പ്രശ്‍നം പരിഹരിക്കുന്നതിനും കോന്നി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നു.എന്നാൽ ഈ കമ്മിറ്റിയെ കുറിച്ച് പോലീസ് അറിഞ്ഞിരുന്നില്ലെന്നും ആരും അറിയിച്ചില്ലെന്നും കോന്നി പോലീസ് കഴിഞ്ഞ ദിവസം നടന്ന വികസന സമിതി യോഗത്തെ അറിയിച്ചിരുന്നു.
തണ്ണിത്തോട് അട്ടച്ചാക്കൽ ഭാഗത്തേക്ക് പോകുന്ന ബസുകൾ അടക്കം കോന്നി പോലീസ് സ്റ്റേഷൻ റോഡിലാണ് പാർക്ക് ചെയ്യുന്നത്. എന്നാൽ പലപ്പോഴും സ്വകാര്യ വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്യുന്നത് സംബന്ധിച്ച് നിരവധി തവണ ബസ് ജീവനക്കാരും സ്വകാര്യ വാഹന യാത്രക്കാരും തമ്മിൽ വാക്കേറ്റമുണ്ടായിട്ടുണ്ട്. മുൻ വർഷങ്ങളിൽ യു ഡി എഫ് ഭരിക്കുന്ന കോന്നി ഗ്രാമ പഞ്ചായത്ത് നിരവധി ഗതാഗത പരിഷ്കരണങ്ങൾ കോന്നി നഗരത്തിൽ നടപ്പാക്കിയിരുന്നു എങ്കിലും ഇതൊന്നും യാതൊരു പ്രയോജനവും കണ്ടില്ല. ഇത്തരത്തിലുള്ള അനധികൃത പാർക്കിങ്ങുകൾ പലപ്പോഴും അപകടങ്ങൾക്ക് കാരണമായി തീരാറുമുണ്ട്.