കോന്നി: ഇത്തവണ ഓണക്കാലം ആഘോഷത്തിമിർപ്പിലാക്കാൻ കോന്നി ഒരുങ്ങുന്നു. സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ ആഘോഷം നടക്കുന്ന കേന്ദ്രമായി കോന്നി മാറും. കോന്നി കരിയാട്ടത്തിൻ്റെ വിപുലമായ ഒരുക്കങ്ങളാണ് അഡ്വ. കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ നടക്കുന്നത്. കേരളാ ഫോക്ക്ലോർ അക്കാദമിയും തദ്ദേശ സ്വയംഭരണ, ടൂറിസം, വനം, വ്യവസായ വകുപ്പുകൾ ഉൾപ്പടെയുള്ള സർക്കാർ വകുപ്പുകളുമാണ് കോന്നി കരിയാട്ടത്തിൻ്റെ സംഘാടകർ.
കരിയാട്ടം ടൂറിസം എക്സ്പോയുടെ നടത്തിപ്പിനായി കൂറ്റൻ പന്തലാണ് കോന്നി കെ.എസ്.ആർ.ടി.സി മൈതാനിയിൽ ഒരുങ്ങുന്നത്. പതിനായിരത്തിലധികം പേർക്ക് ഇരുന്ന് കലാപരിപാടികൾ കാണാൻ കഴിയുന്ന എന്റർടെയിൻമെൻ്റ് ഏരിയ, പ്രദർശന വിപണനമേള നടുത്തുന്നതിനായി ശീതീകരിച്ചതും അല്ലാത്തതുമായ 200 ലധികം സ്റ്റാളുകൾ, വൈവിധ്യം നിറഞ്ഞ വിഭവങ്ങളുമായി ഭക്ഷണശാല, കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ആസ്വദിക്കാൻ കഴിയുന്ന അമ്യൂസ്മെൻറ് പാർക്ക്, വളർത്തു പക്ഷികളേയും മൃഗങ്ങളേയും പ്രദർശിപ്പിക്കുന്ന പെറ്റ് ഷോ, ഫാമിലി ഗെയിം ഷോ തുടങ്ങി വലിയ പ്രദർശന കേന്ദ്രമായി കെ.എസ്.ആർ.ടി.സി മൈതാനം മാറുകയാണ്. ഓണത്തിന് പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഉൽസവാഘോഷമാണ് കോന്നിയിൽ നടക്കുന്നത്.
കരിയാട്ടം എന്ന പുത്തൻ കലാരൂപത്തിൻ്റെ രണ്ടാമത് അവതരണം സെപ്റ്റംബർ 8 നാണ്. ആനയെ ആകർഷക കേന്ദ്രമാക്കിയുള്ള ഈ കലാരൂപത്തെ കോന്നി നാട് ലോകത്തിന് സംഭാവന ചെയ്യുകയാണ്. മന്ത്രിമാർ, പ്രശസ്ത ചലച്ചിത്ര നടീനടന്മാർ, ഗായകർ തുടങ്ങി നിരവധി കലാകാരന്മാർ കരിയാട്ടത്തിൻ്റെ ഭാഗമായി കോന്നിയിലെത്തും. ശാസ്ത്രീയ നൃത്തങ്ങളും കഥകളി ഉൾപ്പടെയുള്ള കലാരൂപങ്ങളും പ്രശസ്തമായ സംഗീത ബാൻറുകളും കോന്നിയുടെ പത്ത് ദിനരാത്രങ്ങളെ ആഘോഷ തിമിർപ്പിലാക്കും. ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 8 വരെയാണ് ടൂറിസം എക്സ്പോ നടക്കുക.കുട്ട വഞ്ചി തുഴച്ചിൽ മത്സരം, കയാക്കിംഗ് മത്സരം, വടംവലി, തിരുവാതിര -അത്തപ്പൂക്കള – ചിത്രരചനാ മത്സരങ്ങൾ തുടങ്ങിയവയും കോന്നി കരിയാട്ടത്തിൻ്റെ ഭാഗമായി നടക്കുമെന്ന് സംഘാടകർ അറിയിച്ചു.





























