കോന്നി : കല്ലാറിലെ മാലിന്യകൂമ്പാരം നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നാവിശ്യപ്പെട്ട് നാട്ടുകാർ രംഗത്ത്. കനത്ത മഴയില്‍ കുതിച്ചൊഴുകിയ കല്ലാറ്റിലെ ജലനിരപ്പ് താഴ്ന്നപ്പോള്‍ നദി പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരമായി മാറിയിരിക്കുകയാണിപ്പോൾ. തണ്ണിത്തോട് ഇലവുങ്കല്‍ തോടിന്റെ ഭാഗം മുതല്‍ നദിയുടെ മധ്യഭാഗത്ത് രൂപപ്പെട്ട ചെറിയ തുരുത്തുകളില്‍ വളര്‍ന്ന ചെടികളില്‍പോലും പ്ലാസ്റ്റിക് മാലിന്യവും പഴന്തുണികളുമടക്കം വന്‍ മാലിന്യശേഖരമാണുള്ളത്. നദീതീരത്ത് വെള്ളത്തിലേക്ക് ചാഞ്ഞു നിന്ന മരച്ചില്ലകളും പ്ലാസ്റ്റിക് മാലിന്യംകൊണ്ട് മൂടി.
തണ്ണിത്തോടിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ഒഴുകിയെത്തുന്ന ചെറുതും വലുതുമായ തോടുകള്‍ കല്ലാറ്റിലാണ് സംഗമിക്കുന്നത്. ഈ തോടുകളില്‍ മഴക്കാലത്ത് ഉപേക്ഷിക്കുന്ന മാലിന്യം എത്തുന്നത് കല്ലാറ്റിലാണ്. രാസമാലിന്യം അടക്കം ഇതിലുണ്ട്. തേക്കുതോട് പമ്പ് ഹൗസിലെ ശുദ്ധജല വിതരണത്തിനും ജനം വിവിധ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നതും മാലിന്യം കലര്‍ന്ന കല്ലാറ്റിലെ ജലമാണ്. ഇത് പല സാംക്രമികരോഗങ്ങള്‍ പരക്കുന്നതിന് ഇടയാക്കുമെന്ന് ആശങ്കയുണ്ട്.
കല്ലാറിെന്റ ഇരുകരയിലും വനമായതിനാല്‍ കാട്ടാന അടക്കമുള്ള വന്യമൃഗങ്ങള്‍ക്കും മാലിന്യം ഭീഷണിയാകുന്നുണ്ട്. നിരവധി വന്യജീവികള്‍ കല്ലാറ്റില്‍ വെള്ളം കുടിക്കാന്‍ എത്താറുണ്ട്. ആനയും മറ്റ് മൃഗങ്ങളും ഇത് ഭക്ഷിക്കാനുള്ള സാധ്യത കൂടുതലാണ്. നദിയിലെ മീനുകളെയും മാലിന്യം ദോഷകരമായി ബാധിക്കുന്നുണ്ട്. നദിയില്‍ വര്‍ഷങ്ങളായി അടിഞ്ഞുകൂടുന്ന മാലിന്യം നീക്കം ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ തയാറായിട്ടില്ല. കല്ലാറ്റില്‍ മാലിന്യം ഉപേക്ഷിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമുയരുന്നുണ്ട്.






























