കോന്നി : കോന്നിയിലെ ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥി തിരക്കിലാണ്. കാരണം മൂന്ന് തെങ്ങില്‍ക്കൂടി കയറുവാനുണ്ട് പതിനെട്ടാം വാർഡിലെ സാരഥി മേപ്പുറത്ത് വീട്ടിൽ ബാലചന്ദ്രന്.
ബാലചന്ദ്രൻ ഇരുപത്തഞ്ച് വർഷത്തോളമായി തന്റെ തൊഴിൽ സ്വീകരിച്ചിട്ട്. തിരക്കിട്ട തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കിടയിലും തെങ്ങ് കയറുവാൻ ആളുകൾ വിളിച്ചാൽ സമയം കണ്ടെത്തി മടി കൂടാതെ ബാലചന്ദൻ എത്താറുമുണ്ട്. അച്ഛൻ വർഷങ്ങളായി ചെയ്തിരുന്ന ജോലിയാണ് താൻ തുടർന്ന് പോകുന്നതെന്ന് ബാലചന്ദ്രൻ പറയുന്നു. പുതിയ കാലഘട്ടത്തിൽ തെങ്ങ് കയറുന്നവർ യന്ത്രം ഉപയോഗിക്കുന്ന കാലത്ത് തളപ്പ് ഉപയോഗിച്ചാണ് ബാലചന്ദ്രൻ തെങ്ങ് കയറുന്നത്. തേങ്ങയിടാൻ ആളെ കിട്ടാനില്ലെന്ന് ആളുകൾ പരാതി പറയുന്ന ഈ കാലത്ത് ബാലചന്ദ്രനെ തേങ്ങയിടാൻ കാത്തിരിക്കുന്ന നാട്ടുകാരും അനവധിയാണ്. അതുകൊണ്ട് തന്നെ ജനങ്ങൾക്ക് പരിചിതനായ ഇദ്ദേഹത്തെ സ്ഥാനാർത്ഥി എന്ന നിലയിൽ പരിചയപെടുത്തേണ്ട ആവശ്യവും ഇല്ല.
തെങ്ങ് കയറ്റ തൊഴിലാളിയായ ബാലചന്ദ്രനെപ്പോലെ മറ്റൊരു തരത്തിൽ വ്യത്യസ്തയാകുന്ന സ്ഥാനാർത്ഥിയാണ് കോന്നി ബ്ലോക്ക് പഞ്ചായത്ത് ഇളകൊള്ളൂർ ഡിവിഷനിൽ മത്സരിക്കുന്ന തെക്കിനേത്ത് വീട്ടിൽ റൂബി സാം. കേക്ക് നിർമ്മിച്ചു നൽകുന്നതിൽ വിദഗ്ധയാണ് റൂബി. രണ്ട് വർഷമായി കേക്ക് നിർമ്മിക്കുന്ന റൂബി കേക്ക് നിർമ്മാണത്തിന് ലൈസൻസും നേടിയിട്ടുണ്ട്. ആയിരത്തിലേറേ കേക്കുകൾ റൂബി ഇതിനോടകം നിർമ്മിച്ചുകഴിഞ്ഞു. മാത്രമല്ല വാണിജ്യ ശാസ്ത്രത്തിൽ ബിരുദവും നേടിയിട്ടുണ്ട്.