കോന്നി : കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിലത്തകർച്ച നേരിട്ട മാങ്കോസ്റ്റിൻ കർഷകരെ സഹായിക്കുന്നതിനായി കോന്നി ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, കർഷക സമിതി എന്നിവയുടെ ആഭിമുഖ്യത്തിൽ കോന്നിയിൽ മാങ്കോസ്റ്റിൻ ഫെസ്റ്റ് ആരംഭിച്ചു. ജൂൺ 15 മുതൽ 20 വരെയാണ് ഫെസ്റ്റ് നടക്കുക. ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്ന് കർഷകരെ സഹായിക്കുക എന്നതാണ് മേളയുടെ ലക്ഷ്യം.
അച്ചൻകോവിലാറിന്റെ തീരപ്രദേശമായ കോന്നിയിൽ നൂറോളം മാങ്കോസ്റ്റിൻ കർഷകരുണ്ട്. ഇവിടെ വിളയുന്ന മാങ്കോസ്റ്റിൻ ഫലങ്ങൾ കൂടുതലും അന്യ സംസ്ഥാനത്തേക്ക് കയറ്റി അയക്കുകയാണ് പതിവ്. ഇടനിലക്കാരില്ലാതെ കർഷകർ നേരിട്ട് കർഷക സമിതി വഴി ഇത് കയറ്റി അയക്കുന്നതിനുള്ള പദ്ധതി തയ്യാറായിക്കൊണ്ടിരിക്കുകയാണ്. ഇതിനുവേണ്ടി കൃഷി ഭവൻ പഞ്ചായത്തിൽ പ്രോജക്ട് സമർപ്പിച്ച് കർഷകരെ ഇതിൽ രജിസ്റ്റർ ചെയ്യിച്ചുവരികയാണ്.
അന്താരാഷ്ട്ര വിപണിയിൽ വലിയ മൂല്യമാണ് മാങ്കോസ്റ്റിൻ പഴത്തിനുള്ളത്. തൃശൂർ ജില്ലയിലെ ചാലക്കുടിയാണ് മാങ്കോസ്റ്റിന്റെ മറ്റൊരു മറ്റൊരു പ്രധാന ഉത്പാദന കേന്ദ്രം. കോന്നി ഗ്രാമപഞ്ചായത്തിൽ മാങ്കോസ്റ്റിൻ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി 2016 -17 മുതൽ മാങ്കോസ്റ്റിൻ ഗ്രാമം എന്ന പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്. കൃഷിക്കാർക്ക് മികച്ച തൈകൾ വിതരണം ചെയ്യുന്നതിനായി ജനകീയാസൂത്രണ പദ്ധതിയിൽ തുക വകയിരുത്തി വരികയാണ്. ഇതിന്റെ തുടർച്ചയായി കർഷകരെ സംഘടിപ്പിച്ച് സൊസൈറ്റി രൂപീകരിച്ച് പഴം വിപണിയിലെത്തിക്കുന്നതിനുള്ള നടപടികളാണ് ഇപ്പോൾ നടന്നുവരുന്നത്. കോന്നിയിൽ നടക്കുന്ന ഫെസ്റ്റിൽ കിലോയ്ക്ക് നൂറ്റി എൺപത് രൂപയ്ക്കാണ് വിൽപ്പന നടത്തുന്നത്. സാധാരണ പുറം വിപണിയിൽ മുന്നൂറ് രൂപയാണ് കിലോയ്ക്ക് വില. മൂന്ന് ടൺ മാങ്കോസ്റ്റിൻ സംഭരിച്ചിട്ടുണ്ട്. ഫെസ്റ്റിന്റെ ഉത്ഘാടനം ആന്റോ ആന്റണി എം പി നിർവ്വഹിച്ചു. കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.