കോന്നി : കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ വയറ് വേദനയെ തുടർന്ന് പ്രവേശിപ്പിച്ച വൃദ്ധയെ ചികിത്സിച്ചതിൽ പിഴവെന്ന് പരാതി. കോന്നി പൂവൻപാറ ഇളയാംകുന്ന് വീട്ടിൽ ചെല്ലമ്മ(73)യെ ആണ് ഗുരുതരാവസ്ഥയിൽ കോന്നി മെഡിക്കൽ കോളേജ് ഐ സി യു വിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ശർദിലിനെ തുടർന്ന് കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ചെല്ലമ്മയെ പിന്നീട് കോന്നി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. വയർ സ്കാൻ ചെയ്യാൻ ഡോക്ടർ നിർദേശം നൽകിയതോടെ മെഡിക്കൽ കോളേജ് സ്കാനിംഗ് വിഭാഗത്തിൽ എത്തിച്ചു. എന്നാല്‍ സ്കാനിംഗ് തീയതി നീണ്ട് പോയതിനെ തുടർന്ന് സ്വകാര്യ ലാബിൽ സ്കാനിംഗ് ചെയ്യേണ്ടി വന്നു. കുടലിൽ മുഴയാണെന്ന് സ്ഥിരീകരിച്ച ഡോക്ടർമാർ വയർ ഓപ്പറേഷൻ ചെയ്തു. എന്നാൽ പിന്നീട് ഇത് അണുബാധയാവുകയും ചെല്ലമ്മയെ ഗുരുതരാവസ്ഥയിൽ ഐ സി യു വിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
ഇതിനിടെ ക്യാൻസർ സ്ഥിരീകരിക്കാൻ ബയോപ്സി ടെസ്റ്റ് നടത്തുകയും ചെയ്തു. എന്നാൽ ഇതിന്റെ ഫലം വരുന്നതിന് മുൻപ് തന്നെ ചെല്ലമ്മയ്ക്ക് ക്യാൻസർ മൂന്നാം ഘട്ടം ആണെന്നാണ് ഡോക്ടര്‍ ബന്ധുക്കളെ അറിയിച്ചത്. കൂടാതെ വീണ്ടും ഈ ഭാഗം ഓപ്പറേഷൻ നടത്തുകയും ചെയ്തതായി ബന്ധുക്കൾ പറയുന്നു. രണ്ടാമത്തെ ഓപ്പറേഷനോടെ ഗുരുതരാവസ്ഥയിലായ ചെല്ലമ്മ ഇപ്പോൾ മെഡിക്കൽ കോളേജ് ഐ സി യു വിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. കോന്നി മെഡിക്കൽ കോളേജിൽ വ്യാപക ചികിത്സാപിഴവാണ് രോഗികളും ബന്ധുക്കളും ആരോപിക്കുന്നത്. പുതിയതായി നിർമ്മിച്ച ഓപ്പറേഷൻ തിയേറ്ററിൽ ശസ്ത്രക്രിയ കഴിയുന്ന രോഗികൾക്ക് അണുബാധ ഉണ്ടാകുന്നതായി പരാതിയുണ്ട്.





























