കോന്നി : കോന്നിയില്‍ വന്യജീവി ശല്യം രൂക്ഷമാകുന്ന പ്രദേശങ്ങളില്‍ അടിയന്തിര ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോജി എബ്രഹാം, കോന്നി ഡി.എഫ്.ഓ ആയുഷ് കുമാര്‍ കോറിക്ക് കത്ത് നല്‍കി. കോന്നി ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡായ അതുമ്പുംകുളം, 11 ആം വാര്‍ഡായ പെരിഞ്ഞൊട്ടയ്ക്കൽ പ്രദേശങ്ങളിൽ വന്യമൃഗ ശല്യം രൂക്ഷമാവുകയാണ്. അതുമ്പുംകുളം പ്രദേശത്ത് കഴിഞ്ഞ കുറെ നാളുകളായി കാട്ടാന ശല്യം രൂക്ഷമാവുകയും കാർഷിക വിളകള്‍ വ്യാപകമായി നശിപ്പിക്കുകയുമാണ്. ഈ പ്രദേശത്തെ ജനങ്ങളുടെ ജീവന്‍ അപകടത്തിലാണ്. അധ്യയന വർഷം ആരംഭിച്ചതോടുകൂടി കുട്ടികൾ വിദ്യാലയങ്ങളിലേക്ക് പോകുന്നത് ഭീതിയോടെയാണ്.
രാത്രിയും പകലും കാട്ടാന കൃഷി സ്ഥലങ്ങളിൽ നാശം വിതക്കുകയാണ്. പെരിഞ്ഞൊട്ടയ്ക്കൽ പ്രദേശത്ത് പുലിയുടെ സാന്നിധ്യമുള്ളതായി വ്യാപക പരാതി ഉയർന്നു വന്നിട്ടുണ്ട്. അവിടെയും ജനജീവിതം ഭീതിനിറഞ്ഞ അവസ്ഥയിലാണ്. ആയതിനാൽ വനം അതിർത്തി പങ്കിടുന്ന ജനവാസമേഖലകളില്‍ തൂക്ക് വേലികൾ സ്ഥാപിക്കുകയും വനം വകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീമിന്റെ രാത്രിയും പകലുമുള്ള സാന്നിധ്യം ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് കോന്നി ഗ്രാമ പഞ്ചായത്ത് കത്തിലൂടെ ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കുന്നതിനോടൊപ്പം കർഷകർക്ക് ഉണ്ടായ നഷ്ടങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനും വന്യമൃഗങ്ങളുടെ സാന്നിധ്യം ജനവാസ മേഖലയിൽ നിന്നും ഒഴിവാക്കേണ്ട ചുമതലകൾ കാര്യക്ഷമമാക്കി അടിയന്തിര ക്രമീകരണം ഏർപ്പെടുത്തണമെന്നും കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോജി എബ്രഹാം കത്തില്‍ ആവശ്യപ്പെട്ടു.





























