ശബരിമല: വനത്തിനുള്ളിലെ ആദിവാസി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസവും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി അട്ടത്തോട് ഗവ.ട്രൈബൽ സ്കൂളിന്റെ മുഖഛായ മാറ്റിയ പ്രധാനാധ്യാപകൻ ബിജു തോമസ് സർവീസിൽ നിന്ന് വിരമിച്ചു. ഒരു കാലത്ത് ആരും തിരിഞ്ഞുനോക്കാതിരുന്ന അട്ടത്തോട് സ്കൂളിനെ ഇന്ന് കാണുന്ന ഉന്നതിയിലേക്ക് നയിച്ചത് ബിജു തോമസിന്റെ അഞ്ചു വർഷത്തെ അശ്രാന്തപരിശ്രമമാണ്. തിരുവനന്തപുരം അമ്പൂരി സ്വദേശിയായ ബിജു തോമസ് 1995ൽ ആണ് സർവ്വീസിൽ പ്രവേശിച്ചത്. 1998-ൽ പത്തനംതിട്ട ജില്ലയിലെ തേക്കുതോട്ടിൽ എത്തിയ ശേഷം പിന്നീടുള്ള അധ്യാപന ജീവിതം പത്തനംതിട്ട ജില്ലയില്‍ മാത്രമായിരുന്നു.
തുടർന്ന് 2021-ൽ പ്രധാനാധ്യാപകനായി അട്ടത്തോട് ഗവ. ട്രൈബൽ സ്കൂളിൽ ചുമതലയേറ്റു. അടിസ്ഥാന സൗകര്യങ്ങൾ തീർത്തും പരിമിതമായിരുന്ന സ്കൂളിൽ വിപ്ലവകരമായ മാറ്റങ്ങളാണ് അദ്ദേഹം നടപ്പിലാക്കിയത്. ബിജു തോമസിന്റെ നിരന്തരമായ ഇടപെടലുകൾ വഴി കാടിനുള്ളിലെ ഊരുകളിൽ ചെന്ന് കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കാൻ കഴിഞ്ഞു. രാജ്യത്ത് തന്നെ ജെൻഡർ യൂണിഫോം നടപ്പാക്കിയ ആദ്യത്തെ ട്രൈബൽ സ്കൂൾ എന്ന ബഹുമതി അട്ടത്തോട് സ്കൂൾ സ്വന്തമാക്കി. ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ 1,80,000 ലിറ്റർ ശേഷിയുള്ള 3 വലിയ മത്സ്യക്കുളങ്ങൾ സ്കൂളിൽ സ്ഥാപിച്ചു.
ഇതിൽ നിന്നും വിളവെടുക്കുന്ന മീനുകൾ കുട്ടികൾക്ക് ഉച്ചഭക്ഷണത്തോടൊപ്പം പോഷകാഹാരമായി നൽകുന്നതിന് ബിജു തോമസ് മുന്നിട്ടിറങ്ങി. മുൻ കൃഷിമന്ത്രി പി. പ്രസാദിന്റെ പ്രത്യേക താല്പര്യപ്രകാരം വിത്തും വളവും അടങ്ങുന്ന കിറ്റുകൾ ലഭ്യമാക്കി സ്കൂൾ ടെറസിൽ വിപുലമായ ഗ്രോബാഗ് കൃഷിയും ബിജു മാഷിന്റെ നേതൃത്വത്തിൽ വിജയകരമായി നടപ്പിലാക്കിയിരുന്നു. വർഷങ്ങൾക്ക് മുമ്പ് ജന്മനാടായ അമ്പൂരിയിലുണ്ടായ ഭീകരമായ ഉരുൾപൊട്ടലിൽ സ്വന്തം കുടുംബത്തിലെ 39 പേരുടെ ജീവൻ നഷ്ടപ്പെട്ട വലിയൊരു വ്യക്തിപരമായ ദുരന്തം ബിജു തോമസ് എന്ന മനുഷ്യന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്.
എന്നാൽ ആ വലിയ ആഘാതത്തിലും തളരാതെ, പാർശ്വവത്കരിക്കപ്പെട്ട കുട്ടികളുടെ ഉന്നമനത്തിനായി അദ്ദേഹം തന്റെ ജീവിതം മാറ്റിവെക്കുകയായിരുന്നു. ഔദ്യോഗിക സർവീസിൽ നിന്നും വിരമിച്ചെങ്കിലും തന്റെ സാമൂഹിക സേവനം അവസാനിപ്പിക്കാൻ ബിജു മാഷ് ഒരുക്കമല്ല. വിരമിക്കലിന് ശേഷവും തന്റെ വീടിന് സമീപപ്രദേശങ്ങളിലെ ആദിവാസി ഊരുകളിൽ എത്തി അവിടുത്തെ കുരുന്നുകൾക്ക് ആവശ്യമായ പഠനസൗകര്യങ്ങളും സഹായങ്ങളും ഒരുക്കി നൽകാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം.
































