കോന്നി : പുനലൂർ – മുവാറ്റുപുഴ സംസ്ഥാനപാത വികസനത്തിന്റെ ഭാഗമായുള്ള കോന്നി- പുനലൂർ റീച്ചിലെ പണികൾ പുരോഗമിക്കുന്നു. പൊൻകുന്നം മുതൽ പുനലൂർ വരെയുള്ള 82.11കിലോമീറ്റർ റോഡാണ് കെ.എസ്.ടി.പി രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മൂന്ന് ഭാഗങ്ങളായി തിരിച്ചാണ് ടെൻഡർ ചെയ്തത്. 737.64കോടി രൂപയാണ് ആകെ അടങ്കൽ തുക. ഇതിൽ കോന്നി മുതൽ പ്ലാച്ചേരിവരെ 30.16 കിലോമീറ്ററിന് 279 കോടിരൂപയും പുനലൂർ മുതൽ കോന്നിവരെയുള്ള 29.84 കിലോമീറ്ററിന് 221 കോടി രൂപയുമാണ് അടങ്കൽ.
പ്ലാച്ചേരി മുതൽ കോന്നി വരെയുള്ള ഭാഗത്തെ വികസനത്തിൽ കോന്നി നിയോജക മണ്ഡലത്തിലെ 13.06 കിലോമീറ്റർ റോഡാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പുനലൂർ, പത്തനാപുരം, കലഞ്ഞൂർ, കൂടൽ, വകയാർ, കോന്നി മേഖലകളിലെ പണികൾ പുരോഗമിക്കുകയാണ്. കോന്നി ടൗണിൽ ഓട നിർമ്മാണമാണ് പ്രധാനമായും ഇപ്പോൾ നടക്കുന്നത്. പുനലൂർ മുതൽ കലഞ്ഞൂർ ഒന്നാംകുറ്റിവരെയും അവിടെനിന്ന് കോന്നി വരെയും രണ്ടായി തിരിച്ചാണ് പണികൾ നടത്തുന്നത്.
കലഞ്ഞൂർ ഇടത്തറ ഭാഗത്ത് നിലവിലുള്ള റോഡിൽ നിന്ന് മാറിയാണ് പുതിയ റോഡ് വരുന്നത്. പലസ്ഥലങ്ങളിലും വളവുള്ള ഭാഗങ്ങൾ ഇടിച്ചു നിരത്തിയാണ് റോഡ് നേരെയാക്കിയത്. കെ.എസ്. ടി.പി. പദ്ധതിയിൽ ഉൾപ്പെടുത്തി നടക്കുന്ന റോഡ് വികസനത്തിൽ പതിനഞ്ചു മീറ്ററാണ് റോഡിന്റെ വീതി. ജംഗ്ഷനുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പത്തു മീറ്റർ വീതി വരും. ക്രാഷ് ബാരിയറുകൾ , നടപ്പാതകൾ കാത്തിരിപ്പുകേന്ദ്രങ്ങൾ , ദിശാ ബോർഡുകൾ സിഗ്‌നൽ സംവിധാനങ്ങൾ എന്നിവയുൾപ്പെടുത്തിയാണ് നിർമ്മാണം. സ്‌കൂൾ മേഖലകൾ പ്രത്യേകം തിരിച്ച് വികസിപ്പിക്കും ടൗണുകളിൽ ബസ്‌ബേയും കൈവരികളും നിർമ്മിക്കും.