കോന്നി : കോടികൾ മുടക്കി നിർമ്മിച്ച ആധുനിക മത്സ്യ സ്റ്റാൾ മാലിന്യ ശേഖരണ കേന്ദ്രമാക്കി കോന്നി ഗ്രാമ പഞ്ചായത്ത്. സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ 2.25 കോടി രൂപ ചിലവിൽ ആറു വർഷങ്ങൾക്ക് മുൻപ് സംസ്ഥാന തീരദേശ കോർപറേഷൻ അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് ആധുനിക മത്സ്യ സ്റ്റാൾ നിർമ്മാണം പൂർത്തിയാക്കിയത്. എന്നാൽ നിർമ്മാണം പൂർത്തിയാക്കി ആറു വർഷങ്ങൾ കഴിഞ്ഞിട്ടും ഇത് മത്സ്യ കച്ചവടത്തിനായി തുറന്നു നൽകിയില്ല. സ്റ്റാൾ പൂർത്തിയായ ശേഷം യു ഡി എഫ് ഭരിക്കുന്ന രണ്ട് ഭരണ സമിതികൾ മാറി മാറി വന്നിട്ടും മത്സ്യ സ്റ്റാൾ തുറന്നു കൊടുത്തില്ല. ഇപ്പോൾ കോന്നി ഗ്രാമ പഞ്ചായത്ത് ഹരിത കർമ്മ സേന ശേഖരിക്കുന്ന മാലിന്യങ്ങൾ ശേഖരിച്ച് വെക്കുന്ന ഇടമാക്കി മാറ്റിയിരിക്കുകയാണ് കോന്നിയിലെ ആധുനിക മത്സ്യ സ്റ്റാൾ.
ഹരിത കർമ്മ സേനാഗങ്ങൾ കോന്നി ഗ്രാമ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ വീടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന ജൈവ അജൈവ മാലിന്യങ്ങൾ അടക്കം ഇവിടെ കൂട്ടിയിട്ടിട്ടുണ്ട്. മാലിന്യങ്ങളുടെ ദുർഗന്ധം മൂലം പ്രദേശത്ത് നിൽക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണ് എന്നും സമീപത്തെ വ്യാപാരികൾ പറയുന്നു. മാത്രമല്ല ശേഖരിക്കുന്ന മാലിന്യങ്ങൾ പകുതിയിൽ അധികവും സ്റ്റാളിന്റെ മുറ്റത്ത് കൂട്ടി ഇട്ടിരിക്കുന്നതും കാണാം. നിലവിൽ ഹരിത കർമ്മ സേന ശേഖരിക്കുന്ന മാലിന്യങ്ങൾ സൂക്ഷിക്കാൻ ചെറിയ ഒരു കെട്ടിടം മാത്രമാണ് നിലവിൽ ഉള്ളത്. സൗകര്യപ്രദമായ പുതിയ കെട്ടിടം നിർമ്മിക്കാനും പഞ്ചായത്ത് തയ്യാറായിട്ടില്ല. മാലിന്യങ്ങൾ സൂക്ഷിക്കാൻ ഇടമില്ലാതെ വന്നതോടെ കോടികൾ മുതൽ മുടക്കി നിർമ്മിച്ച മുപ്പത്തിയഞ്ചിൽ പരം സ്റ്റാളുകൾ ഉള്ള ആധുനിക മത്സ്യസ്റ്റാൾ ആണ് ഇപ്പോൾ മാലിന്യ ശേഖരണ കേന്ദ്രമാക്കി മാറ്റിയിരിക്കുന്നത്.






























