കോന്നി : നാട്ടിൽ ഭക്ഷ്യ വിഷബാധ ഉണ്ടാകുന്ന സംഭവങ്ങൾ അടിക്കടി പുറത്തുവരുമ്പോൾ പരിശോധനകൾക്കായി ഉദ്യോഗസ്ഥരോ വാഹന സൗകര്യങ്ങളോ ഇല്ലാതെ പേരിൽ മാത്രമായി ഒതുങ്ങുകയാണ് കോന്നി താലൂക്ക് ഭക്ഷ്യ സുരക്ഷാ ഓഫീസ്. ഭക്ഷ്യ സുരക്ഷാ ഓഫീസറും ഒരു ക്ലർക്കും മാത്രമാണ് കോന്നി ഓഫീസിൽ ഉള്ളത്. എന്നാൽ നിലവിലുള്ള ക്ലാർക്കിനെ അധിക ജോലികൾ നൽകി ജില്ലാ കേന്ദ്രങ്ങളിൽ ഉൾപ്പെടെ പറഞ്ഞയക്കുന്നതിനാൽ കോന്നി ഓഫീസിൽ ഫയലുകൾ തയ്യാറാക്കുന്ന ജോലികൾ പോലും ഒറ്റക്ക് ചെയ്യേണ്ടി വരുന്ന അവസ്ഥയാണ് ഭക്ഷ്യ സുരക്ഷ ഓഫീസർക്ക്. കൂടാതെ ഓഫീസിന് സ്വന്തമായി വാഹനമില്ലാത്തതിനാൽ ജില്ലാ ഓഫീസിൽ നിന്നുള്ള വാഹനം വന്നതിന് ശേഷം മാത്രമേ പരിശോധനകൾക്ക് പോകാൻ സാധിക്കു.
കോന്നി മണ്ഡലത്തിലെ പതിനൊന്ന് പഞ്ചായത്തുകൾ ആണ് ഈ ഓഫീസിന്റെ കീഴിൽ വരുന്നത്. ഈ സ്ഥലങ്ങളിൽ നിന്നും വരുന്ന വിവിധ പരാതികളിൽ അന്വേഷണം നടത്താൻ ആളില്ല എന്നതാണ് സത്യം. ഒഴിവുകൾ നികത്തണം എന്നാവശ്യപ്പെട്ട് താലൂക്ക് ഭക്ഷ്യ സുരക്ഷാ ഓഫീസർ ഉന്നത ഉദ്യോഗസ്ഥർക്ക് കത്ത് നൽകാൻ തുടങ്ങിയിട്ട് കാലങ്ങൾ ഏറെയായി. എന്നിട്ടും നടപടിയില്ല. കോന്നി, റാന്നി, ആറന്മുള, തിരുവല്ല, അടൂർ തുടങ്ങിയ മണ്ഡലങ്ങളിലാണ് നിലവിൽ താലൂക്ക് തല ഓഫീസുകൾ ഉള്ളത്. ഈ ഓഫീസുകളിലെയും സ്ഥിതി വത്യസ്ഥമല്ല. മാത്രമല്ല നടപടി എടുക്കാൻ ചെല്ലുന്ന സ്ഥലങ്ങളിൽ പലപ്പോഴും വനിതയായ ഫുഡ് സേഫ്റ്റി ഓഫീസർ ഒറ്റക്കാണ് പോകുന്നത്. പ്രാന്തപ്രദേശങ്ങളിൽ പോലും ഒറ്റക്ക് പോകേണ്ടി വരുന്ന ഇവർക്ക് സ്വന്തം സുരക്ഷ പോലും നോക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്.





























