കോന്നി : തണ്ണിത്തോട്, തേക്കുതോട്, കരിമാൻതോട്, ആള് കയറുവാൻ ഉണ്ടോ… ജീപ്പ് ഡ്രൈവർമാരുടെ ഈ വിളികേട്ടാൽ ഓടിപോയി ജീപ്പിൽ കയറാത്ത ആരും ഉണ്ടായിരുന്നില്ല കോന്നിയിൽ ഒരു കാലത്ത്. ബസുകളുടെ എണ്ണം വളരെ കുറവായിരുന്ന കോന്നിയുടെ മലയോര ജനതക്ക് യാത്രാ ബുദ്ധിമുട്ട് പരിഹരിച്ചിരുന്ന വാഹനം ആയിരുന്നു ജീപ്പുകൾ. ബസ് കാത്ത് നിൽക്കുന്നപോലെ ജീപ്പ് പുറപ്പെടുന്നതും കാത്ത് നിൽക്കുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു കോന്നിയിലെ ജനങ്ങൾക്ക്. എന്നാൽ വാഹന സൗകര്യം വർധിച്ചപ്പോൾ കോന്നിയിലെ ജീപ്പുകൾ ഓർമ്മകളിൽ മാത്രമായി ഒതുങ്ങി. എൺപത്തിലേറെ ജീപ്പുകൾ ആയിരുന്നു അന്ന് കോന്നിയിൽ മാത്രം സർവീസ് നടത്തിയിരുന്നത്. തണ്ണിത്തോട്, തേക്കുതോട്, കൊക്കാത്തോട്, ചിറ്റാർ, സീതത്തോട് തുടങ്ങിയ പ്രദേശത്തെ സാധാരണ ആളുകൾക്ക് കോന്നിയുമായി ബന്ധപെടാൻ ജീപ്പ് മാത്രം ആയിരുന്നു പ്രധാന ആശ്രയം. കർഷക്കാരായ സാധാരണക്കാർ കോന്നിയിലേക്ക് വരുമ്പോൾ ചന്തയിൽ വിറ്റഴിക്കാൻ വാഴക്കുല അടക്കമുള്ള കാർഷിക വിളകളുമായിട്ടാവും കോന്നിയിലേക്ക് വരുക.
ജീപ്പിന് മുകളിൽ കെട്ടിവെച്ച വാഴക്കുലയും ചേനയും മറ്റ് കാർഷിക വിളകളും എല്ലാം ഉണ്ടാകും ജീപ്പ് യാത്രയിൽ. മൂന്ന് രൂപ മുതൽ ആയിരുന്നു അന്ന് യാത്രാ കൂലി. കോന്നി പോസ്റ്റ്ഓഫീസ് റോഡിൽ നിർത്തിയിട്ടിരിക്കുന്ന ജീപ്പുകൾ അന്ന് സ്ഥിരം കാഴ്ചയായിരുന്നു. ജീപ്പ് സർവീസുകൾക്ക് മാത്രമല്ല അന്നത്തെ കല്യാണയാത്രകൾക്ക് സ്ഥിരമായി ഉപയോഗിച്ചിരുന്ന വാഹനം ജീപ്പ് ആയിരുന്നു. കോന്നിക്കാരുടെ പഴയ കല്യാണ ആൽബങ്ങളിൽ ജീപ്പ് എന്നും ഒരു പ്രധാന ഘടകമായിരുന്നു. എന്നാൽ പുതുപുത്തൻ വാഹനങ്ങൾ കോന്നിയുടെ നിരത്തുകൾ കയ്യടക്കിയപ്പോൾ ജീപ്പുകൾ വിസ്‌മൃതിയിൽ മറഞ്ഞു. ചില ജീപ്പുകൾ മനസില്ലാ മനസോടെ ഉടമകൾ വിറ്റുവെങ്കിലും ചിലത് അവർ ഓർമക്കായി ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്. പഴയ ജീപ്പ് യാത്രയുടെ പ്രൗഢി നഷ്ട്ടപെടാതെ തന്നെ.





























