കോന്നി : കൂടൽ ബിവറേജസ് ഔട്ട് ലെറ്റിൽ നിന്നും പണം തട്ടിയ സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. മാനേജർ കൃഷ്ണകുമാർ, സംഭവത്തിൽ പ്രതിയായ എൽ ഡി ക്ലാർക്ക് അരവിന്ദ് എന്നിവരെ ആണ് സസ്പെൻസ് ചെയ്തത്. കഴിഞ്ഞ ആറ് മാസമായി ബാങ്കിൽ അടക്കാൻ കൊണ്ടുപോയ തുകയിൽ നിന്നും 81.6 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ഇതുമായി ബന്ധപ്പെട്ട് ബ്രാഞ്ചിലെ എൽ ഡി ക്ലാർക്ക് അരവിന്ദിനെതിരെ ബിവറേജെസ് കോർപ്പറേഷന്റെ ജില്ലയിലെ ചുമതലയുള്ള വെയർ ഹൗസ് മാനേജർ കൂടൽ പോലീസിൽ പരാതി നൽകുകയും ഇതിനെ തുടർന്ന് ഇയാൾക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
2023 ജൂൺ 1 മുതൽ 28 വരെ തുടർച്ചയായി തട്ടിപ്പ് നടത്തിയാണ് ഇത്രയധികം രൂപ ജീവനക്കാരൻ തട്ടി എടുത്തത് എന്ന് കൂടൽ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കഴിഞ്ഞ ആറ് മാസമായി ബ്രാഞ്ചിലെ പണമിടപാടിൽ ക്രമക്കേട് നടന്നിട്ടും ബ്രാഞ്ചിലെ ഉദ്യോഗസ്ഥർ ഇത് പരിശോധിക്കാത്തതിൽ ദുരൂഹതയുണ്ട്. ബിവറേജസിലെ ഓഡിറ്റ് സംഘം ആണ് കണക്കിൽ വ്യാപകമായ ക്രമക്കേട് നടന്നതായി കണ്ടെത്തിയത്. ഇവർ ഓഡിറ്റ് നടത്തിയ സമയം ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ നടത്തിയ ബാങ്ക് ഇടപാടുകളുടെ വിശദ വിവരങ്ങൾ അടങ്ങിയ രേഖകൾ നൽകാൻ ആവശ്യപെട്ടപ്പോൾ അത് നൽകാതിരുന്നതാണ് തട്ടിപ്പ് പുറത്ത് വരുന്നതിന് ഇടയാക്കിയത്. കൂടുതൽ ജീവനക്കാർക്ക് എതിരെ നടപടി ഉണ്ടാകും എന്നാണ് സൂചന.





























