ന്യൂഡൽഹി: കനത്ത മഴയും ഉരുൾപൊട്ടലും ഉത്തരാഖണ്ഡിലെ പിത്തോരഗഢിൽ വലിയ നാശനഷ്ടമുണ്ടാക്കി. കൂലാഗഡ് വാലിയിലെ പാലത്തിന് മുകളിലേക്ക് കൂറ്റൻ പാറക്കല്ല് പതിച്ചതിനെ തുടർന്ന് പാലം പൂർണമായും തകർന്നുവീണു. ഇതോടെ ചൈന അതിർത്തിയോട് ചേർന്നുള്ള താഴ്‌വരകളിലേക്കുള്ള ഏക റോഡ് ബന്ധം വിച്ഛേദിക്കപ്പെട്ടു. പാലം തകർന്നതോടെ കൈലാഷ് മാനസരോവർ തീർഥാടകരും വിനോദസഞ്ചാരികളും പ്രദേശവാസികളും സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ വിവിധയിടങ്ങളിൽ കുടുങ്ങിയിരിക്കുകയാണ്. ശക്തമായ മഴയും ഉരുൾപൊട്ടലും തുടരുന്നതിനാൽ രക്ഷാപ്രവർത്തനങ്ങളും ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികളും വെല്ലുവിളി നേരിടുന്നുണ്ട്.
അടിയന്തരമായി ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി തകർന്ന പാലത്തിന് പകരം താൽക്കാലിക ബദൽ പാത ഒരുക്കാനുള്ള നടപടികൾ അധികൃതർ ആരംഭിച്ചു. പ്രദേശത്തെ സാഹചര്യങ്ങൾ വിലയിരുത്തി ആവശ്യമായ സഹായം എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. പ്രധാന റോഡ് ബന്ധം തന്നെ തകർന്നതോടെ അതിർത്തി മേഖലയിലേക്കുള്ള യാത്രയും ചരക്ക് നീക്കവും ഉൾപ്പെടെ പല മേഖലകളെയും പ്രതിസന്ധി ബാധിച്ചിരിക്കുകയാണ്.






























