കോതമംഗലം : കൊറോണ വ്യാപന മേഖലയായതിനാൽ കോതമംഗലം പള്ളി തൽക്കാലം ഏറ്റെടുക്കാനാവില്ലെന്നു ജില്ലാ കളക്ടർ ഹൈക്കോടതിയിൽ. ഇത് സംബന്ധിച്ച റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ട് പ്രകാരം കോതമംഗലം മുൻസിപ്പാലിറ്റിയിൽ 64 പേർ കൊറോണ ചികിത്സയിൽ കഴിയുന്നവരാണ്. എട്ട് വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാണെന്നും, ഈ സാഹചര്യത്തിൽ ഏറ്റെടുക്കൽ നടപടികളുമായി മുൻപോട്ട് പോകാനാകില്ലെന്നും കളക്ടർ കോടതിയെ അറിയിച്ചു.
ബലപ്രയോഗത്തിലൂടെ ഏറ്റെടുത്താൽ രോഗവ്യാപനത്തിനിടയാക്കുമെന്നും ജില്ലാ ഭരണകൂടം റിപ്പോർട്ടിൽ പറയുന്നു. കോതമംഗലം പള്ളി ഏറ്റെടുക്കാൻ വൈകുന്നതിൽ ഹൈക്കോടതി സർക്കാരിനെ വിമർശിച്ചിരുന്നു. വിധി നടപ്പാക്കാൻ കഴിയില്ലെങ്കിൽ സർക്കാർ അത് അറിയിക്കണമെന്ന് പറഞ്ഞ കോടതി ഈ മാസം 25ന് ജില്ലാ കളക്ടറോട് നേരിട്ട് ഹാജരാകാനും നിർദേശിച്ചിരുന്നു. കോതമംഗലം ചെറിയ പള്ളി ഏറ്റെടുത്ത് ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർക്കാർ സമർപ്പിച്ച റിവ്യൂ ഹർജി തള്ളി ദിവസങ്ങൾക്ക് ശേഷമായിരുന്നു കോടതിയുടെ വിമർശനം.