മല്ലപ്പള്ളി : ഇന്ന് രാത്രി കോട്ടാങ്ങൽ കരക്കാരുടെ അടവി, പള്ളിപാന , കോലം തുള്ളൽ എന്നിവ നടക്കും. കരയില്‍ എമ്പാടും അടവി പുഴുക്ക് ഇന്നു നടന്നു. കരയുടെ വിവിധ പ്രദേശങ്ങളിൽ കാർഷിക സംസ്‌കൃതിയുടെ ഓർമകൾ ഉണർത്തിയാണ് അടവി പുഴുക്ക് മഹോത്സവം കൊണ്ടാടിയത്. ദേശവാസികൾ കാർഷിക വിളകൾ ശേഖരിച്ചു പുഴുക്ക് ഉണ്ടാക്കി എല്ലാവരും ചേർന്ന് ഭുജിക്കുന്നു. സമൃദ്ധമായ വിളകൾ ലഭിക്കുന്നത്തിനു വേണ്ടിയാണ് അടവി പുഴുക്ക് നടത്തുന്നതെന്ന് വിശ്വസിക്കപ്പെടുന്നു.
തുടര്‍ന്ന് രാത്രി ഒരു മണിയോടെ കുതിര, യക്ഷി, മറുത, ഭൈരവി എന്നീ കോലങ്ങളും വിനോദങ്ങളും കളത്തിൽ എത്തും. ഭദ്രകാളിയുടെ രൂപം എന്ന് വിശ്വസിക്കപ്പപ്പെടുന്ന ഭൈരവി കോലം ഉദ്ധിഷ്ട കാര്യ സാധ്യത്തിനു ഫലപ്രഥമാണെന്ന് വിശ്വസിക്കപ്പെടുന്നു. തുടർന്ന് മല ദൈവങ്ങളുടെ പ്രീതിക്കായി പള്ളി പാന നടക്കും. പുലർച്ചെ അഞ്ചരയോടെ കൂടി ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ കരക്കാർ കൃത്രിമ വനം സൃഷ്ടിച്ചു അടവി കൊണ്ടാടും. “ഉടുമ്പ് ഉടുമ്പും തേത്ത തെയ് തെയ് ” “പൊത്തിൽ ഉടുമ്പും തേത്ത തെയ് തെയ് ” എന്ന വായ്താരി ചൊല്ലി കരക്കാർ കൈ കോർത്തു പിടിച്ചു അഗ്നിക്കു വലം വെച്ചു തുള്ളുന്ന ചടങ്ങ് അന്യമാകുന്ന സംസ്‌കൃതിയുടെ നന്മ ഭക്തർക്കു പകർന്നു നൽകുന്നു.
ഞായറാഴ്ച രാത്രി 8 മണിക്ക് കുളത്തൂര്‍ കരക്കാരുടെ തിരു മുൻപിൽ വേലയും വിളക്കും നടക്കും. പിന്നീട് രാത്രി വലിയ പടയണി ചടങ്ങുകളും നടക്കും. സർവ്വാഭരണ വിഭൂഷിതരായി, വാളും പരിചയും ഏന്തി, തപ്പ് , ചെണ്ട, കൈമണി എന്നീ വാദ്യങ്ങളുടെ അകമ്പടിയോടെ കുട്ടികൾ നടത്തുന്ന വേലകളി ജഗദംബികയായ കോട്ടാങ്ങൽ അമ്മക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചടങ്ങാണെന്ന് കരക്കാർ വിശ്വസിക്കുന്നു. കരയുടെ വിവിധ പ്രദേശങ്ങളിൽപ്പെട്ട കൊച്ചു കുരുന്നുകൾ തദ്ദേശീയരായ ആശാന്മാരുടെ കീഴിൽ അഭ്യസിച്ചു തുള്ളുന്നു എന്നത് സവിശേഷതയാണ്. തുടർന്ന് തിരുമുൻപിൽ പറ നടക്കും.
രാത്രി പന്ത്രണ്ടര മണിയോടെ വലിയ പടയണി ചടങ്ങുകൾ ആരംഭിക്കും. ദേവിയുടെ രൂപം അനുസ്മരിപ്പിച്ചു കളത്തിൽ എത്തുന്ന ഭൈരവി കോലങ്ങൾ കാണികളിൽ ഭക്തി പരവശത സൃഷ്ടിക്കുന്നു. തുടർന്ന് യക്ഷി, അരക്കി യക്ഷി, പക്ഷി, മറുത, കൂട്ട മറുത, കാലൻ എന്നീ കോലങ്ങൾ , വിനോദങ്ങൾ എന്നിവ കളത്തിൽ എത്തുന്നു. മഹാ മൃത്യുഞ്ജയ ഹോമത്തിനു തുല്യമായ കാലൻ കോലം പുലർച്ചെ നാലു മണിയോടെ കളത്തിൽ എത്തുന്നു. കുളത്തൂർ കരയുടെ വലിയ പടയണി ചടങ്ങുകൾ തീരുന്നതോടെ കോട്ടാങ്ങൽ കരക്കാർ പടയണി ചടങ്ങുകള്‍ ഏറ്റെടുക്കും. തിങ്കളാഴ്ച കോട്ടാങ്ങൽ കരയുടെ വലിയ പടയണി നടക്കും.