കൊട്ടാരക്കര : കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വെടിവെച്ച പ്രതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി അഭിഭാഷകന്‍റെ മാതാവ്. വെടിവയ്പിൽ പ്രതി പ്രൈമിനെതിരെ കൂടുതൽ ആരോപണങ്ങളുമായി വെടിയേറ്റ യുവാവിന്‍റെ അമ്മ കനകമ്മ. മുകേഷിനെ കൊല്ലുമെന്ന് പ്രൈം നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. വീട് അടിച്ച് തകർക്കുകയും മുകേഷിന്‍റെ അച്ഛനെ ഹെല്‍മെറ്റ് കൊണ്ട് തലയ്ക്കടിച്ച് പരുക്കേൽപ്പിക്കുകയും ചെയ്തെന്നും അവർ വെളിപ്പെടുത്തി. ഇന്നലെ രാത്രിയാണ് വാക്കുതർക്കത്തിനിടെ അഭിഭാഷകനായ മുകേഷിനെ പ്രൈം എബി അലക്സ് വെടിവച്ചത്. ഇയാള്‍ പോലീസ് കസ്റ്റഡിയിലാണ്.
കൊട്ടാരക്കര കോട്ടപ്പുറം സ്വദേശി മുകേഷിനാണ് വെടിയേറ്റത്. തര്‍ക്കത്തിനിടെ സുഹൃത്ത് പ്രൈം അലക്‌സ് എയര്‍ഗണ്ണില്‍ നിന്നും വെടിയുതിര്‍ക്കുകയായിരുന്നു. പ്രൈം അലക്‌സിനെ കൊട്ടാരക്കര പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് കോടതിയില്‍ ഹാജരാക്കും. പരിക്കേറ്റ മുകേഷ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇന്നലെ രാത്രി 11 മണിയോടു കൂടിയാണ് സംഭവം ഉണ്ടായത്.
മുകേഷും പ്രൈം അലക്‌സും സുഹൃത്തുക്കളാണെന്ന് പോലീസ് പറഞ്ഞു. ഇരുവരും അയല്‍വാസികളുമാണ്. ചില തര്‍ക്കങ്ങള്‍ ഇവര്‍ക്കിടയില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസവും ഇരുവര്‍ക്കുമിടയില്‍ തര്‍ക്കമുണ്ടായി. ഇതാണ് പെട്ടെന്നുള്ള ആക്രമണത്തിലേക്ക് നയിച്ചത്. മുകേഷിന്‍റെ തോളിനാണ് വെടിയേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. പ്രൈം അലക്‌സ് പല ക്രിമിനല്‍ കേസുകളിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. വിശദമായ പരിശോധന വേണമെന്നും പോലീസ് വ്യക്തമാക്കി.





























