കോഴഞ്ചേരി : നിർമാണത്തിലിരിക്കുന്ന കോഴഞ്ചേരി പുതിയ പാലത്തിന്റെ സമാന്തരപാതയ്ക്കായി കോഴഞ്ചേരി ഹെഡ് പോസ്‌റ്റോഫീസിന്റെ മതിലും മരങ്ങളും അഞ്ചൽപെട്ടിയും പൊളിച്ചുനീക്കി. പാലം നിർമാണം തുടങ്ങിയപ്പോൾ മുതലുള്ള ആക്ഷേപമായിരുന്നു പാലത്തിന്റെ സമാന്തരപാതയുടെ ദിശമാറ്റി കോഴഞ്ചേരി മാർക്കറ്റും ഹെഡ് പോസ്‌റ്റോഫീസും വണ്ടിപ്പേട്ടയുടെ ഒരു ഭാഗവും നഷ്ടപ്പെടുന്ന രീതിയിൽ സമാന്തരപാതയുടെ ദിശ മാറ്റിയത്. ഇത് സ്വകാര്യ വ്യക്തികളെ സഹായിക്കാനാണെന്നും ആക്ഷേപം നിലനിൽക്കുന്നു.
ഇതിന് പിന്നാലെയാണ് സമാന്തര പാതയ്ക്കായി രാജഭരണകാലത്ത് ആരംഭിച്ച പോസ്‌റ്റോഫീസിന്റെ മുറ്റവും സമാന്തര പാതയ്ക്കായി ഏറ്റെടുത്ത് ഇതിന്റെ മതിലും രാജഭരണകാലത്ത് പോസ്‌റ്റോഫീസിന്റെ മുറ്റത്ത് സ്ഥാപിച്ചിരുന്ന അഞ്ചൽപെട്ടി, മതിൽ, ഗ്രില്ല്, അഞ്ച് മരങ്ങൾ എന്നിവ നീക്കംചെയ്തത്. അഞ്ചൽപെട്ടി ഇളക്കി തപാലാപ്പീസിന്റെ ഭിത്തിയൽ ചാരിവെച്ചിട്ടുണ്ട്. മതിൽ പൊളിച്ചതിന്റെ അവശിഷ്ടത്തിനൊപ്പം മതിലിൽ ഉറപ്പിച്ചിരുന്ന ഗ്രില്ലും മരങ്ങളും ഇവിടെനിന്ന് കടത്തിക്കൊണ്ടുപോയതായി പോസ്റ്റൽ ജീവനക്കാർ പറഞ്ഞു. തപാലാപ്പീസിന്റെ മുറ്റത്തുകൂടി സമാന്തരപാത വരുമ്പോൾ ഈ ഓഫീസിന്റെ പ്രവർത്തനം എങ്ങനെ നടത്തും എന്ന കാര്യത്തിൽ പോസ്റ്റൽ ജീവനക്കാർക്കും വ്യക്തതയില്ല. നിലവിലെ സാഹചര്യത്തിൽ സമാന്തരപാത പത്തടിയിലധികം ഉയരത്തിലാകും ഓഫീസിന് മുന്നിൽ റോഡ് വരുന്നത്.





























