പത്തനംതിട്ട : കോഴഞ്ചേരി സെന്റ് തോമസ് കോളേജ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന പോസ്റ്റ് ഓഫീസ് ജനുവരി 23 മുതൽ അടച്ചുപൂട്ടാൻ ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ തീരുമാനിച്ചിരിക്കുന്നതിനെതിരെ പത്തനംതിട്ട ലോക്‌സഭാംഗം ആന്റോ ആന്റണി എം.പി ശക്തമായി പ്രതിഷേധിച്ചു. ഈ പോസ്റ്റ് ഓഫീസ് സെന്റ് തോമസ് കോളേജിലെ ഏകദേശം 1500 വിദ്യാർത്ഥികൾ, അധ്യാപകർ, അനധ്യാപക ജീവനക്കാർ എന്നിവരടക്കം സമീപ പ്രദേശങ്ങളിലെ സർക്കാർ ഓഫീസുകൾ, സ്വകാര്യ സ്ഥാപനങ്ങൾ, വ്യാപാരികൾ, പൊതുജനങ്ങൾ തുടങ്ങിയവർ ദിനംപ്രതി ആശ്രയിക്കുന്ന അത്യാവശ്യ സേവന കേന്ദ്രമാണ്.
പോസ്റ്റ് ഓഫീസ് അടച്ചുപൂട്ടുന്നത് വിദ്യാർത്ഥികൾക്കും മുതിർന്ന പൗരന്മാർക്കും ഉൾപ്പെടെ വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്നും സമീപ പ്രദേശങ്ങളിൽ യോജിച്ച ബദൽ സൗകര്യം ഇല്ലാത്ത സാഹചര്യത്തിൽ ഇത് പൊതു താൽപര്യത്തിന് വിരുദ്ധമായ നടപടിയാണെന്നും ആന്റോ ആന്റണി എം.പി പറഞ്ഞു. കോളേജ് ക്യാമ്പസിനുള്ളിലെ പോസ്റ്റ് ഓഫീസ് നിലനിൽക്കുന്നത് സാമ്പത്തികനേട്ടം, സേവന ലഭ്യത, സമയബന്ധിത സേവനങ്ങൾ എന്നിവ ഉറപ്പാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ സാഹചര്യത്തിൽ പോസ്റ്റ് ഓഫീസ് അടച്ചുപൂട്ടാനുള്ള തീരുമാനം അടിയന്തിരമായി പിൻവലിച്ച് സേവനം തുടരണം എന്നാവശ്യപ്പെട്ട് കേന്ദ്ര കമ്മ്യൂണിക്കേഷൻസ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്ത് നൽകിയതായി എം പി പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള പ്രദേശങ്ങളിലും അർദ്ധനഗര മേഖലകളിലുമുള്ള പൊതുസേവന കേന്ദ്രങ്ങൾ ഇല്ലാതാക്കുന്ന നടപടികളിൽ നിന്ന് പിൻവാങ്ങണമെന്ന് പോസ്റ്റൽ അധികാരികളോട് അദ്ദേഹം ആവശ്യപ്പെട്ടു.





























