കോഴിക്കോട് : കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ വെച്ച് നടന്ന വിവാഹചടങ്ങില്‍ ഇദ്ദേഹം പങ്കെടുത്തിരുന്നു. വിവാഹത്തിന് അവധി എടുത്തിരുന്നതിനാൽ ഈ മാസം 3ന് ശേഷം ഡോക്ടർ ആശുപത്രിയിൽ എത്തിയിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. കണ്ണൂര്‍ പാറക്കടവ് സ്വദേശിയാണ് ഡോക്ടര്‍.
സമ്പര്‍ക്കരോഗികളുടെ എണ്ണം കൂടിയതോടെ കോഴിക്കോട് കോര്‍പ്പറേഷനില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കിയിരിക്കയാണ്. നിയന്ത്രണങ്ങള്‍ പാലിക്കാതെ വഴിയരികില്‍ മത്സ്യ വില്‍പ്പന അനുവദിക്കില്ല. കോഴിക്കോട് നഗര പരിധിയില്‍ നാല് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍റര്‍ കൂടി ആരംഭിക്കും. കോവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും കോഴിക്കോട് നഗരത്തില്‍ പല മാര്‍ക്കറ്റുകളിലും തിരക്കനുഭവപ്പെടുന്നുണ്ട്.
ഫ്രണ്ട് ഓഫീസിലെ വളണ്ടിയര്‍ക്ക് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ കോവിഡ് പരിശോധനാ ക്യാമ്പ് നടത്തും. തീരമേഖലയില്‍ പലയിടത്തും ആളുകള്‍ കൂടുന്നതൊഴിവാക്കാന്‍ പ്രത്യേക സ്ക്വാഡിനെ നിയോഗിക്കും.